മഴയിലും തിരച്ചിൽ
പുഴ കലങ്ങിയത്‌ ആശങ്കയായി



ചൂരൽമല മഴ തുടരുമ്പോഴും ചൂരൽമല, മുണ്ടക്കൈ ഭാഗങ്ങളിൽ തിരച്ചിലും ശുചീകരണ പ്രവൃത്തികളും തുടരുന്നു. അഞ്ച്‌ മേഖലകളിൽ ശനിയാഴ്‌ചയും പരിശോധന നടത്തി. മഴയ്‌ക്കൊപ്പം കോടമഞ്ഞും തടസ്സമാണ്‌.  ചൂരൽമല, ഹൈസ്‌കൂൾ റോഡ്‌, വില്ലേജ്‌ ഓഫീസ്‌ റോഡ്‌, മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങളിലായിരുന്നു തിരച്ചിൽ.  കന്നുകാലികൾക്ക്‌ തീറ്റ കൊണ്ടുപോകാനായി  പുഞ്ചിരിമട്ടത്ത്‌ നേരത്തെ വെട്ടിയ റോഡിലെ മണ്ണ്‌ ശനി പകൽ പന്ത്രണ്ടോടെ  പുഴയിലേക്ക്‌ ഒലിച്ചിറങ്ങിയത്‌ ആശങ്ക പടർത്തി.  വെള്ളം കലങ്ങി ഒഴുകിയതോടെ  മണ്ണിടിച്ചിലാണെന്ന സംശയത്തിൽ തിരച്ചിലിൽ ഏർപ്പെട്ടവർ ജാഗ്രത പാലിക്കണമെന്ന നിർദേശവുമുണ്ടായി. അഗ്നി രക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ളവർ പുഞ്ചിരിമട്ടത്തെത്തി നടത്തിയ  പരിശോധനയിൽ  മണ്ണിടിച്ചിലില്ലെന്ന്‌ വ്യക്തമായതോടെ ആശങ്ക അകന്നു.    വിവിധ സേനകളിൽനിന്നായി 80 പേരും സന്നദ്ധപ്രവർത്തകരായ 65 പേരും ശനിയാഴ്‌ച  തിരച്ചിലിനും ശുചീകരണ പ്രവർത്തനങ്ങൾക്കുമായി  ദുരന്തമേഖലയിലുണ്ടായിരുന്നു. പൊലീസ്‌ ഉദ്യോഗസ്ഥരും പ്രദേശത്ത്‌ തുടരുന്നുണ്ട്‌. Read on deshabhimani.com

Related News