രണ്ടാം ദിനവും ശക്തമായ മഴ



കൽപ്പറ്റ ജില്ലയിൽ രണ്ടാം ദിനവും ശക്തമായ മഴ. ശനിയാഴ്‌ച ഇടവിട്ട്‌ പെയ്‌ത മഴ ഞായർ, തിങ്കൾ ദിവസങ്ങളിൽ ശക്തമായി. തിങ്കൾ പകൽ ജില്ലയിൽ  കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ സുരക്ഷാ മുന്നറിയിപ്പ്‌  പ്രഖ്യാപിച്ചിരുന്നു. വൈകിട്ട്‌ നാലിനുശേഷം ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ച്‌ ജാഗ്രത പാലിക്കണമെന്ന്‌ മുന്നറിയിപ്പ്‌ നൽകി. രാത്രിയും വ്യാപകമായ മഴയുണ്ടായി. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണം. പ്രദേശങ്ങളിൽ ശക്തമായ മഴ തുടർച്ചയായി പെയ്യുന്നുണ്ടെങ്കിൽ പഞ്ചായത്തധികൃതർ, വില്ലേജ്‌ ഓഫീസർമാർ, ദുരന്തനിവാരണ കൺട്രോൾ റൂം (8078409770) എന്നിവരുമായി ബന്ധപ്പെട്ട്‌ മുന്നൊരുക്കം സ്വീകരിക്കണം. ചൊവ്വാഴ്‌ച കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ ജില്ലയിൽ  അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.  ബത്തേരി ഞായർ പെയ്‌ത കനത്ത മഴയിൽ മലവെള്ളം ഒഴുകിയെത്തി നാശനഷ്ടമുണ്ടായ കല്ലൂർ തേക്കുംപറ്റ നാല് സെന്റ്‌ നഗറിലെ മണിയുടെ കുടുംബം ബന്ധുവീട്ടിലേക്ക് താമസം മാറി. പകൽ 2.30ന് പെയ്ത മഴയിലാണ് മണിയുടെയും അമ്മ കമലയുടെയും വീടുകളിൽ വെള്ളം കയറിയത്. വീട്ടുപകരണങ്ങളും പാത്രങ്ങളുമടക്കം ഒഴുകിപ്പോയിരുന്നു. വീട് വാസയോഗ്യമല്ലാത്തതിനാലാണ് മണിയും ഭാര്യ രമ്യയും നാല് മക്കളും വീട്ടിൽനിന്ന്‌ മാറിയത്‌. രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ വെള്ളം കയറി വിദ്യാർഥികളുടെ യൂണിഫോമും പുസ്തകങ്ങളും നശിച്ചിരുന്നു.   Read on deshabhimani.com

Related News