ഉപതെരഞ്ഞെടുപ്പ്‌ കാഹളം; തള്ളിവിട്ടത്‌ രാഹുൽ



  കൽപ്പറ്റ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിന്‌ കാരണമായത്‌ മണ്ഡലം ഉപേക്ഷിച്ച രാഹുൽഗാന്ധിയുടെ നടപടി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ റായ്‌ബറേലിയിലും വയനാട്ടിലും മത്സരിച്ചു. റായ്‌ബറേലിയിൽ മത്സരിക്കുന്നത്‌ വോട്ടർമാരിൽനിന്ന്‌ മറച്ചുവച്ചാണ്‌ വയനാട്ടിൽ ജനവിധി തേടിയത്‌. രണ്ടാമതൊരു മണ്ഡലത്തിൽ മത്സരിക്കുമെന്ന്‌ പറയാനുള്ള രാഷ്‌ട്രീയ ധാർമികത കാണിച്ചില്ല. വയനാട്ടിലെ വോട്ടെടുപ്പിന്‌ ശേഷമാണ്‌ റായ്‌ബറേലിയിൽ മത്സരിക്കുന്ന വിവരം പറഞ്ഞത്‌. രണ്ടിടത്തും വിജയിച്ചപ്പോൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരം വയനാട്‌ ഉപേക്ഷിച്ചു. രാഹുൽ ഏറ്റവും പ്രതിസന്ധി നേരിട്ടകാലത്ത്‌ കൂടെനിന്നവരായിരുന്നു വയനാട്ടുകാർ. ഇത്‌ പരിഗണിക്കാതെ മണ്ഡലം ഉപേക്ഷിച്ച്‌ മണ്ഡലത്തെ ഉപതെരഞ്ഞെടുപ്പിലേക്ക്‌ തള്ളിവിട്ടു.  സഹോദരി പ്രിയങ്കയെ പിൻഗാമിയായി പ്രഖ്യാപിച്ചു.  തെരഞ്ഞെടുപ്പിന്‌ എൽഡിഎഫ്‌ സജ്ജമാണെന്ന്‌ ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ പറഞ്ഞു.  ഒരുക്കം മുന്നണി നേരത്തെ ആരംഭിച്ചതാണ്‌. സ്ഥാനാർഥി  പ്രഖ്യാപനം ഉടനുണ്ടാകും.  ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ സാഹചര്യം മാറിയെന്നാണ്‌ വിലയിരുത്തൽ. ഇതിനെ തുടർന്നാണ്‌ പ്രതിപക്ഷവും ബിജെപിയും വലതുപക്ഷ മാധ്യമങ്ങളും എൽഡിഎഫിനും സർക്കാരിനുമെതിരെ അനാവശ്യവിവാദങ്ങളും കുപ്രചാരണങ്ങളും നടത്തുന്നത്‌.  2019ൽ ലഭിച്ചതിനേക്കാൾ  4.95 ശതമാനം വോട്ട്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുലിന്‌  കുറഞ്ഞു.  ഭൂരിപക്ഷത്തിൽ 67,348 വോട്ടിന്റെ കുറവുമുണ്ടായി. എൽഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന ആനി രാജ 2019ന്‌ എൽഡിഎഫ്‌ നേടിയതിനേക്കാൾ 8426 വോട്ട്‌ കൂടുതൽ നേടി.  ഒരുശതമാനം വോട്ട്‌ വർധിച്ചു.  മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഔദ്യോഗിക ഒരുക്കങ്ങളും നേരത്തെ തുടങ്ങി. ഹരിയാന, ജമ്മു കശ്‌മീർ തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോൾതന്നെ  ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം കാക്കുകയായിരുന്നു. നിയമപ്രകാരം നവംബറിനകം ഉപതെരഞ്ഞെടുപ്പ്‌ നടത്തണം. കരട്‌ വോട്ടർ പട്ടിക 29ന്‌ പ്രസിദ്ധീകരിക്കുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്‌. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം വന്ന സാഹചര്യത്തിൽ ഇതിന്‌ മുമ്പുതന്നെ കരട്‌ പട്ടിക പ്രസിദ്ധീകരിച്ചേക്കും.  ബൂത്ത്‌തല പരിശോധനകളും ഏതാണ്ട്‌ പൂർത്തിയായി.  നിയമസഭാ മണ്ഡലങ്ങളിൽ ഇവിഎം പരിശോധന നേരത്തെ നടത്തി. Read on deshabhimani.com

Related News