കെഎസ്‌ആർടിസി ഡിപ്പോയിൽ കാട്ടാന

ബത്തേരി കെഎസ്‌ആർടിസി പരിസരത്ത്‌ കാട്ടാന എത്തിയപ്പോൾ


ബത്തേരി കെഎസ്‌ആർടിസി ബത്തേരി ഡിപ്പോയിൽ  പകൽസമയം  കാട്ടാനയെത്തി. വെള്ളി രാവിലെ രണ്ട്‌ തവണയാണ്‌ കാട്ടാന ഡിപ്പോ പരിസരം കൈയടക്കിയത്‌. 8.45ന്‌ സമീപത്തെ വനത്തിൽനിന്നും ഡിപ്പോവിന്റെ പിന്നിലെ കരിങ്കൽക്കൊല്ലി ഭിത്തിയുടെ തകർന്ന ഭാഗംവഴി  ഡിപ്പോയിൽ പ്രവേശിച്ച കാട്ടുകൊമ്പൻ വർക്ക്‌ഷോപ്പ്‌ പരിസരത്ത്‌ നിലയുറപ്പിച്ചതോടെ ജീവനക്കാർ ഒച്ചവച്ച്‌ കൊമ്പനെ പമ്പ്‌ പരിസരം വഴി കാട്ടിലേക്ക്‌ തുരത്തിവിട്ടു. 9.30ന്‌ ആദ്യം എത്തിയ വഴിയിലൂടെ വീണ്ടും ഡിപ്പോവിൽ എത്തിയ കൊമ്പൻ അഞ്ച്‌ മിനിട്ടോളം സ്‌റ്റാൻഡിൽ നിർത്തിയിട്ട ബസുകൾക്ക്‌ അരികിലുണ്ടായിരുന്നു. ജീവനക്കാരും യാത്രക്കാരും ഒച്ചവച്ചതോടെ ആന വീണ്ടും  വനത്തിനുള്ളിലേക്ക്‌ പോയി.  പിന്നീട്‌ കുറിച്ച്യാട്‌, മുത്തങ്ങ അസി. വൈൽഡ്‌ലൈഫ്‌ വാർഡൻമാരായ പി രഞ്ജിത്ത്‌കുമാർ, സഞ്ജയ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ എഴുപതോളം വരുന്ന ജീവനക്കാർ പടക്കംപൊട്ടിച്ചും ഒച്ചവച്ചും ആനയെ വാകേരി തേൻകുഴിവരെ തുരത്തിയെങ്കിലും പന്ത്രണ്ടോടെ പഴുപ്പത്തൂർ, ചപ്പക്കൊല്ലി ഭാഗങ്ങളിലേക്ക്‌ ആന തിരിച്ചെത്തിയത്‌ ദൗത്യത്തിന്‌ തിരിച്ചടിയായി. മൂന്നോടെ മുത്തങ്ങ ആനക്യാമ്പിലെ കുങ്കിയാനകളായ സൂര്യയെയും കുഞ്ചുവിനെയും പഴുപ്പത്തൂർ വനത്തിലെത്തിച്ച്‌ നടത്തിയ തുരത്തലിലാണ്‌ വൈകീട്ട്‌ ആറോടെ മൂടക്കൊല്ലി വനത്തിൽ കാട്ടുകൊമ്പനെ എത്തിക്കാനായത്‌.  വാകേരി, ചപ്പക്കൊല്ലി ഭാഗങ്ങളിൽ റെയിൽ ഫെൻസിങും സത്രംകുന്ന്‌ ഭാഗത്ത്‌ കിടങ്ങും കരിങ്കൽഭിത്തിയും തകർന്നതാണ്‌ കാട്ടാന കെഎസ്‌ആർടിസി ഡിപ്പോ പരിസര       ത്ത്‌ എത്തുന്നതിന്‌ കാരണമായത്‌. ഇതിന്‌ മുമ്പും പലതവണ കെഎസ്‌ആർടിസി ഡിപ്പോ പരിസരത്ത്‌ കാട്ടാനകൾ എത്തിയിരുന്നു. Read on deshabhimani.com

Related News