വേണമെങ്കിൽ ഇഞ്ചി ബാഗിലും

ജിൽസണും മകൾ ജുവാന മറിയവും ഗ്രോബാഗ് കൃഷിയിടത്തിൽ


മാനന്തവാടി ഗ്രോ ബാഗിലെ ഇഞ്ചികൃഷിയിൽ വിജയഗാഥ തീർക്കുകയാണ് മാനന്തവാടി ടൗണിലെ ഓട്ടോ ഡ്രൈവറായ കമ്മന ഇല്ലിക്കൽ വീട്ടിൽ ജിൽസൺ. ജിൽസന്റെ വീട്ടുമുറ്റം അലങ്കരിക്കുന്നത് പൂക്കളല്ല,  ഗ്രോബാഗിൽ നട്ടുവളർത്തിയ ഇഞ്ചിയാണ്.   200 ഗ്രോബാഗുകളിലാണ് ഇഞ്ചി വിളവിറക്കിയത്. ഓരോ ബാഗിലും ആറ് മാസത്തിനുള്ളിൽ 5 മുതൽ 10 കിലോ ഗ്രാം വരെ ഇഞ്ചി ലഭിക്കുന്നുണ്ട്.  കോവിഡിന് മുമ്പ്‌ സ്ഥലം പാട്ടത്തിനെടുത്ത് ഇഞ്ചി കൃഷി ചെയ്തിരുന്നു. പിന്നീട് അത് നിലച്ചു. എന്നാൽ അതങ്ങ്‌ വിട്ടുകളയാൻ ഒരുക്കമല്ലായിരുന്നു.  സാധാരണ ഇഞ്ചി കൃഷി ചെയ്യാൻ ഒട്ടെറെ കടമ്പകളുണ്ട്.  ഗ്രോബാഗ് ഇഞ്ചി കൃഷി വളരെ ലളിതമാണെന്നതാണ് ജിൽസനെ ഈ മേഖലയിലേക്കിറക്കിയത്. ഉപയോഗിച്ച് കഴിഞ്ഞ സിമന്റ് ചാക്കുകളിൽ മണ്ണും ജൈവ വളവും നിറച്ച് ഇതിലാണ് വിത്തുകൾ പാകുന്നത്. ഒരു ബാഗിൽ രണ്ട് ചെടികളാണ് നടുന്നത്. കേട് സംഭവിച്ചാൽ തന്നെ ബാഗിലെ ചെടിക്ക് മാത്രമേ ബാധിക്കുന്നുള്ളു.  വീട്ടു മുറ്റത്ത് തന്നെയായതിനാൽ മുഴുവൻ സമയം പരിചരണം നൽകാൻ കഴിയും. ബാഗിലായതിനാൽ കാലവർഷത്തിലും മറ്റും വളം ഒലിച്ച് പോകുകയുമില്ല. ഉൽപ്പാദന ചെലവ് കുറവും വിളവ് കൂടുതലുമാണ് എന്നതാണ് ഗ്രോബാഗ് ഇഞ്ചിയുടെ പ്രത്യേകതയെന്ന് ജിൽസൻ പറഞ്ഞു. ജിൽസന്റെ ഭാര്യ അൻപു വിദേശത്തായതിനാൽ ഏകമകൾ അഞ്ച് വയസ്സുകാരി ജുവാന മറിയം ജിൽസണാണ് കൃഷിയിൽ മുഴുവൻ സമയവും സഹായത്തിനുള്ളത്. Read on deshabhimani.com

Related News