മലപ്പുറം നിപാമുക്തം ; അഞ്ചാമതും 
കരുത്ത്‌ കാട്ടി കേരളം



തിരുവനന്തപുരം നിപാ രോഗത്തെ അഞ്ചാം തവണയും ചെറുത്തുതോൽപ്പിച്ച്‌ കേരളം. മലപ്പുറം പാണ്ടിക്കാട്‌ സ്വദേശിയായ 14കാരൻ ജൂലൈ 21നാണ്‌ നിപാ ബാധിച്ച്‌ മരിച്ചത്‌. ഇതിനുശേഷം ഒരാൾക്കുപോലും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിൾ ഇൻക്യുബേഷൻ കാലയളവായ 42 ദിവസം കഴിഞ്ഞതോടെ നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി മലപ്പുറത്തെ നിപാ മുക്തമായി പ്രഖ്യാപിച്ചു. സമ്പർക്കപ്പട്ടികയിലെ 472 പേരെയും സ്വതന്ത്രരാക്കി. പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം അവസാനിപ്പിച്ചു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയാണ്‌ ആരോഗ്യവകുപ്പ്‌ മറ്റൊരാളിലേക്ക് രോഗം പകരാതെ നിയന്ത്രിച്ചത്‌. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. ഡബിൾ ഇൻക്യുബേഷൻ കാലയളവ്‌ കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒറ്റക്കെട്ടായി പ്രവർത്തിച്ച മുഴുവൻ പേരെയും അഭിനന്ദിച്ചു.  കുട്ടിയുടെ മരണം തീരാനഷ്ടമാണെന്നും മന്ത്രി ഓർമ്മിച്ചു. 2018, 2019, 2021, 2023 വർഷങ്ങളിലാണ് സംസ്ഥാനത്ത്‌ ഇതിനുമുമ്പ്‌ നിപാ സ്ഥിരീകരിച്ചത്‌. Read on deshabhimani.com

Related News