മയക്കുമരുന്ന് കേസുകളിൽ ചാർജ്ജ് ഷീറ്റ് വൈകില്ല; രാത്രിയിൽ പട്രോളിങ് ശക്തമാക്കുമെന്നും ഡിജിപി



തിരുവനന്തപുരം >  കഴിഞ്ഞ മൂന്നു മാസത്തെ കുറ്റകൃത്യങ്ങളുടെയും തുടർനടപടികളുടെയും അവലോകനം പൊലീസ് ആസ്ഥാനത്ത് നടന്നു.  സംസ്ഥാന പൊലീസ് മേധാവി ഡോ ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിലായിരുന്നു അവലോകനം. ജൂൺ, ജൂലൈ, ആ​ഗസ്ത്, സെപ്തംബർ തുടങ്ങിയ മാസങ്ങളിലെ അവലോകനയോ​ഗമാണ് നടന്നത്. അവലോകനയോഗത്തിൽ എഡിജിപിമാർ, സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർ പങ്കെടുത്തു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി ചാർജ് ഷീറ്റ് ഉടൻ നൽകുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദേശിച്ചു. സ്കൂൾ, കോളേജ് അധികൃതരുമായി സംസാരിച്ച് മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ ജനമൈത്രി പൊലീസിനെ ചുമതലപ്പെടുത്തും. കുറ്റവാളികളെ  അമർച്ച ചെയ്യുന്നതിന് എറണാകുളം ജില്ലയിൽ നടപ്പാക്കിയ മാപ്പിങ് സംവിധാനം എല്ലാ ജില്ലകളിലും വ്യാപിപ്പിക്കും. സൈബർ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ എല്ലാ ജില്ലകളിലും നടപ്പിലാക്കും. രാത്രികാല പൊലീസ് പട്രോളിങ് ശക്തിപ്പെടുത്തും. സോൺ ഐജിമാർ ഇക്കാര്യത്തിൽ നേരിട്ട് നേതൃത്വം നൽകും. വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തും. ജില്ലകളിലെ സ്പെഷ്യൽ ബ്രാഞ്ച് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർക്ക് പ്രത്യേകം പരിശീലനം നൽകും. ചാർജ് ഷീറ്റ് നൽകാൻ വൈകുന്ന പോക്സോ കേസുകൾ റേഞ്ച് ഡി ഐജിമാർ വിലയിരുത്തി നടപടി സ്വീകരിക്കും. മാവോയിസ്റ്റ് സംഘങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കാനും ആവശ്യമായ ഇടപെടൽ നടത്താനും ജില്ലാ പൊലീസ് മേധാവിമാർ നടപടി സ്വീകരിക്കും. പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അവധിയും ഓഫും അനുവദിക്കും. സാമ്പത്തിക മാനേജ്മെന്റ് സംബന്ധിച്ച് എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ബോധവൽക്കരണം നടത്താനും സംസ്ഥാന പൊലീസ് മേധാവി നിർദേശിച്ചു. Read on deshabhimani.com

Related News