ബംഗളൂരുവില്‍ മലയാളി നഴ്‌സിങ്‌ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം

ബംഗളൂരുവിൽ മർദനത്തിനിരയായ 
ആദിൽ ഷിജി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ


മാവേലിക്കര ബംഗളൂരുവിൽ മലയാളി നഴ്‌സിങ് വിദ്യാർഥിയെ ക്രൂരമായി മർദിച്ച്‌ അവശനാക്കി നഗ്നച്ചിത്രങ്ങളെടുത്തതായി പരാതി. തഴക്കര മാങ്കാംകുഴി പുത്തൻപുരയിൽ ഷിജിയുടെയും അജീനയുടെയും മകൻ ആദിൽ ഷിജി (19) യെയാണ്‌ മർദിച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ വിദ്യാർഥിക്കും മർദനമേറ്റു. മൂന്നിന് പകൽ 2.30നാണ്‌ ഇവർ പഠിക്കുന്ന ബംഗളൂരു സുശ്രുതി കോളേജ് ഓഫീസിൽ സംഭവമുണ്ടായത്‌. ആദിലിന്റെ കുടുംബം ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. നിലമ്പൂർ സ്വദേശി അർജുൻ, റാന്നി സ്വദേശി റെജി ഇമ്മാനുവൽ എന്നിവർ ചേർന്നാണ് മർദിച്ചതെന്ന്‌ ആദിൽ പറഞ്ഞു. അർജുൻ യുവമോർച്ചയുടെ നിലമ്പൂരിലെ നേതാവാണ്‌. റാന്നിയിൽ ഇമ്മാനുവൽ എഡ്യൂക്കേഷണൽ കൺസൾട്ടൻസി നടത്തുകയാണ്‌ റെജി. ആദിലിനെ ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കോളേജിലെ വിദ്യാർഥികൾക്ക് മറ്റൊരു കോളേജിൽ പ്രവേശനം വാങ്ങാൻ ഇടപെട്ടു എന്നാരോപിച്ച്‌, അർജുനും റെജിയും ഇവരെ കോളേജ് ഓഫീസിൽകയറ്റി വാതിലടച്ചശേഷം മർദ്ദിച്ചുവെന്നാണ്‌ പരാതി. മയക്കുമരുന്ന് ഉപയോഗിച്ചെന്നും വിദ്യാർഥികൾക്ക് നൽകിയെന്നും മുദ്രപ്പത്രത്തിൽ ബലംപ്രയോഗിച്ച് എഴുതിവാങ്ങിയെന്നും പറയുന്നു. പിറ്റേന്ന്‌ വൈകിട്ടാണ് ഇവരെ പുറത്തുവിട്ടത്. അവശനായ ആദിലിനെ സുഹൃത്തുക്കൾ ട്രെയിനിൽ നാട്ടിലേക്കയക്കുകയായിരുന്നു. Read on deshabhimani.com

Related News