ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ ടി കെ കൊച്ചുനാരായണൻ അന്തരിച്ചു



തിരുവനന്തപുരം > ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ ടി കെ കൊച്ചുനാരായണൻ (79) അന്തരിച്ചു. പ്രമുഖ ശാസ്ത്രസാഹിത്യകാരനും കേരള വിജ്ഞാനകോശത്തിന്റെ എഡിറ്ററും ആയിരുന്നു. കോസ്മോപൊളീറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിലായിരുന്നു. പാലക്കാട് ജില്ലയിലെ ആലങ്ങാട് സ്വദേശിയാണ്. നിരവധി ഗണിതശാസ്ത്രപുസ്തകങ്ങളടക്കം അൻപതോളം വൈജ്ഞാനികപുസ്തകങ്ങളുടെ രചയിതാവാണ്. ചീറാപ്പു കഥകൾ എന്ന ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധാരാളം വൈജ്ഞാനികപരമ്പരകളും പരിപാടികളും ഡോക്യുമെന്ററികളും ദൂരദർശനിലൂടെ അവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ദീർഘകാലം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കരിയർ ഗൈഡൻസ് പരമ്പര വഴികാട്ടി, പാഠ്യപദ്ധതിപരിഷ്ക്കാരം പരിചയപ്പെടുത്തിയ പരിശീലനപരമ്പരകളായ കറുക, പഠനം പാൽപ്പായസം, കൃഷിപദ്ധതി പരിചയപ്പെടുത്തിയ കഞ്ഞിക്കുഴിയുടെ വിജയഗാഥ, കേരളത്തിലെ പുഴകളെപ്പറ്റിയുള്ള ഒഴുക്കിന്റെ അശാന്തത, ലോകത്തെ പ്രശസ്തഗണിതജ്ഞനായ ജോർജ്ജ് ഗീവർഗ്ഗീസ് ജോസഫിലൂടെ മധ്യകാലകേരളത്തിലെ ഗണിതപാരമ്പര്യം മലയാളികൾക്കു പരിചയപ്പെടുത്തിയ വിൻഡോസ് റ്റു ദ് ഈസ്റ്റ് തുടങ്ങി ഒട്ടേറെ ടെലിവിഷൻ പരിപാടികളും ഡോക്യുമെന്ററികളും അദ്ദേഹത്തിന്റേതായുണ്ട്. നടൻ ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിനു തിരക്കഥ എഴുതിയത് കൊച്ചുനാരായണൻ ആണ്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിർവ്വാഹകസമിതി അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ആയിരുന്നു. സി-ഡിറ്റിൽ വിഷ്വൽ കമ്മ്യൂണിക്കേഷൻ ഡിവിഷൻ ഹെഡ്ഡായും ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മീഡിയ സംഘാടകനായും പ്രവർത്തിച്ചു. വൈലോപ്പള്ളി സംസ്കൃതി ഭവന്റെ ആദ്യ വൈസ് ചെയർമാൻ ആയിരുന്നു. പി ടി ഭാസ്കരപ്പണിക്കാരോടൊപ്പം വിശ്വവിജ്ഞാനകോശത്തിലും പ്രവർത്തിച്ചു. മാനവീയം ഡോക്യൂമെറ്റേഷൻ നിർവ്വഹിച്ചു. എം ബീനയാണ് ഭാര്യ.  ടി കെ രാജീവ് (എൻജിനീയർ, അമേരിക്ക), ടി കെ പാർവതി (എൻജിനീയർ, അമേരിക്ക) എന്നിവരാണ് മക്കൾ. മരുമക്കൾ കിരൺ സി പി, ഡോ. അനന്യ. സംസ്കാരത്തീയതിയും സമയവും പിന്നീട് അറിയിക്കും. Read on deshabhimani.com

Related News