ഗുണ്ടാനേതാവ്‌ ഓംപ്രകാശ് ഉൾപ്പെട്ട ലഹരിക്കേസ്; അന്വേഷണം സിനിമാതാരങ്ങളിലേക്ക്

ഓംപ്രകാശ്


കൊച്ചി > ഗുണ്ടാ നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസിൽ അന്വേഷണം മലയാളത്തിലെ സിനിമാതാരങ്ങളിലേക്കും. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് സിനിമാ താരങ്ങളുടെ പേരുകളുള്ളത്. കൊച്ചി മരടിൽ ഓംപ്രകാശ് താമസിച്ച ആഡംബര ഹോട്ടലിലെ മുറിയിൽ സിനിമാതാരങ്ങളായ ശ്രീനാഥ്  ഭാസിയും പ്രയാഗ മാർട്ടിനും എത്തിയിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇവർക്ക് പുറമേ 20 ഓളം പേർ ഓം പ്രകാശിന്റെ മുറിയിൽ എത്തിയതായാണ് വിവരം. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് ഒ കെ നിവാസിൽ കെ കെ ഓം പ്രകാശ് (44), കൊല്ലം കൊറ്റങ്കര തട്ടാക്കോണം  ഷിഹാസ് (54) എന്നിവരെ മരട്  പൊലീസ് ഞായറാഴ്‌ചയാണ്‌  ക്രൗൺ പ്ലാസ ഹോട്ടലിൽ നിന്ന്‌ പിടികൂടിയത്. ലഹരിപ്പാർട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. ഷിഹാസിന്റെ മുറിയിൽനിന്ന് അളവിൽ കൂടുതലായി സൂക്ഷിച്ച നാലുലിറ്റർ വിദേശമദ്യവും കൊക്കെയ്‌നിന്റെ പൊടി പറ്റിയ സിപ്പ്‌ ലോക്ക്‌ കവറും കണ്ടെത്തിയിരുന്നു.. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. ഓം പ്രകാശിന്റെ മുറിയിലെത്തിയ താരങ്ങൾ ഉൾപ്പെടെയുള്ളവരെ  ചോദ്യം ചെയ്യാനാണ് അന്വേഷക സംഘത്തിന്റെ നീക്കം. ഹോട്ടലിലെ സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്. വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് കരുതുന്നത്. 3 മുറികളാണ് ഇവർ ബുക്ക് ചെയ്തിരുന്നത്. ഇവിടെയും അന്വേഷണം പുരോ​ഗമിക്കുകയാണ്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സിനിമാതാരങ്ങളെത്തിയതായി കണ്ടെത്തിയത്. പോൾ ജോർജ് വധക്കേസുൾപ്പെടെ ഒട്ടേറെ കൊലക്കേസുകളിലെ പ്രതിയാണ്  ഓംപ്രകാശ്. ഇരുവരെയും കോടതി ജാമ്യത്തിൽ വിട്ടു. ഇവർ ലഹരിവസ്തുക്കൾ ഉപയോ​ഗിച്ചിരുന്നോ എന്ന് അറിയാനായി രക്തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്ന ശേഷമാകും മറ്റ് നടപടികളിലേക്ക് പൊലീസ് കടക്കുക.   Read on deshabhimani.com

Related News