ഓണം വിപണി ; നിത്യോപയോഗ 
സാധനങ്ങൾ യഥേഷ്ടം , 2000 കര്‍ഷക ചന്തകൾ



തിരുവനന്തപുരം വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെങ്കിലും മറ്റ്‌ ആഘോഷങ്ങൾ മുറപോലെ നടക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കലാകാരന്മാരും കച്ചവടക്കാരും സാധാരണ ജനങ്ങളെയാകെയും ഓണവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുത്തുന്ന നിലയുണ്ടാകില്ല. ഓണക്കാലത്ത്‌ നിത്യോപയോഗ സാധങ്ങൾ തടസമില്ലാതെ സപ്ലൈകോ ഔട്ട്‌ലെറ്റിലൂടെ ലഭ്യമാകും. 13 ഇന നിത്യോപയോഗ സാധനം സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. ഇതിനുപുറമെ പ്രമുഖ കമ്പനികളുടെ ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളുമുണ്ടാകും. ഖാദി ഉൽപ്പന്നങ്ങൾക്ക്‌ 30 ശതമാനം വരെ റിബേറ്റുണ്ട്‌. റിബേറ്റിനായി 15 കോടി രൂപയാണ്‌ ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്‌. സഹകരണ മേഖലയിലെ കൈത്തറി സംഘങ്ങൾക്കും നെയ്ത്തുകാർക്കും പ്രയോജനപ്രദമായ രീതിയിൽ സെപ്തംബർ 14 വരെ റിബേറ്റോടെ വിൽപന നടത്തും. കയർഫെഡ്  സെപ്‌തംബർ 30 വരെ കയറുൽപ്പന്നങ്ങൾക്ക്‌ 23 ശതമാനംവരെ ഇളവുനൽകും. മെത്തകൾക്ക് 50 ശതമാനമാണ്‌ ഇളവ്‌. സാധാരണ പച്ചക്കറികൾക്ക് മൊത്തവ്യാപാര വിലയെക്കാൾ 10 ശതമാനം കൂട്ടിയാണ്‌ സംഭരണം. വിപണി വിലയേക്കാൾ 30 ശതമാനം താഴ്‌ത്തിയാകും വിൽപ്പന. ജൈവ പച്ചക്കറികൾ മൊത്തവ്യാപാര വിലയെക്കാൾ 20 ശതമാനം കൂട്ടി സംഭരിക്കും. വിപണി വിലയെക്കാൾ 10 ശതമാനം വരെ താഴ്ത്തിയാകും വിൽപ്പന. Read on deshabhimani.com

Related News