പൂക്കളമില്ലാതെന്ത് ഓണം; ഉഷാറായി പൂവിപണി



പുനലൂർ > തിരുവോണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ഉഷാറായി പൂവിപണി. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂവിനൊപ്പം ഇത്തവണ പ്രദേശികമായി ഉൽപ്പാദിപ്പിക്കുന്ന പൂവുകളും വിൽപ്പനയ്ക്കുണ്ട്. വീടുകളിലും സ്ഥാപനങ്ങളും അത്തപ്പൂക്കളമൊരുക്കാനും വിവാഹാവശ്യങ്ങൾക്കുമെല്ലാം പൂവിന്റെ ആവശ്യകത കൂടിയതോടെ വിലയും ഉയർന്നുകഴിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമുണ്ടായിരുന്ന മഴ കേരളത്തിനുപുറമേ തമിഴ് ​ഗ്രാമങ്ങളെയും ബാധിച്ചത് ഉൽപ്പാദനം കുറയുന്നതിനും ഇടയാക്കി. ഇതും വിലവർധനവിന് കാരണമാണ്. സംസ്ഥാനത്ത് കൂടുതൽ പൂവെത്തുന്നത് തമിഴ്നാട് നിന്നാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മധുര, ശങ്കരൻകോവിൽ പൂ മാർക്കറ്റിൽ നിന്നാണ് കൂടുതലായും പൂവെത്തുന്നത്. കടയനല്ലൂർ, പുളിയൻകുടി, ചെങ്കോട്ട, തെങ്കാശി ഭാഗങ്ങളിലെ പാടങ്ങളിൽ കർഷകർ വിളവെടുത്ത പൂവ് മൊത്തവ്യാപാരികൾ വാങ്ങി കേരളത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. കൃഷിക്ക് ആവശ്യമായ തുക മുൻകൂർ നൽകിയാണ് വൻകിട വ്യാപാരികൾ കച്ചവടമുറപ്പിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ വിപണിയിലേക്ക് അഞ്ച് ടൺ മുതൽ 10ടൺ വരെ പൂക്കൾ പ്രതിദിനം എത്തുന്നത്. വാടാമുല്ലക്ക് മാർക്കറ്റിൽ കിലോയ്ക്ക് 200 രൂപമുതലാണ് വില. ബന്ദിക്ക് (മഞ്ഞ, ഓറഞ്ച്) 150 മുതൽ 250 വരെയാണ്‌ വില. അരളി (സാധാ) -450, അരളി (വെള്ള) -550, അരളി ( ചുവപ്പ് ) -550, ട്യൂബ് റോസ് -400, നന്ത്യാർവട്ടം -400, റോസ -450, പിച്ചി- 1600, മുല്ല -1400, താമര (ഒരെണ്ണം) - 30രൂപ, ജമന്തി (വെള്ള) -450 എന്നിങ്ങനെയാണ് നിലവിലെ വില. Read on deshabhimani.com

Related News