സിക്കിൾസെൽ രോഗികൾക്ക് പ്രത്യേക ഓണക്കിറ്റ്



തിരുവനന്തപുരം > വയനാടിലെ സിക്കിൾസെൽ രോഗികൾക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നൽകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സിക്കിൾസെൽ രോഗികൾക്ക് കഴിഞ്ഞ വർഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കിയത്. നിലവിൽ അവർക്ക് നൽകുന്ന ന്യൂട്രീഷൻ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നൽകുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. വയനാട് ജില്ലയിലെ സിക്കിൾ സെൽ അനീമിയ രോഗികളുടെ പരിശോധനകളും ചികിത്സയും വളരെ മികച്ച രീതിയിൽ നടന്നു കൊണ്ടിരിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തിൽ 1,20,000 അരിവാൾ രോഗ പരിശോധനകൾ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി നടത്തുകയും അതിൽ നിന്നും കണ്ടെത്തിയ 58 പുതിയ രോഗികൾക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2.5 കിലോഗ്രാം പയറുവർഗങ്ങൾ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികൾക്കും നൽകി വരുന്നു. സിക്കിൾസെൽ ചികിത്സയ്ക്ക് നൂതന സംവിധാനങ്ങളാണ് സർക്കാർ ഒരുക്കി വരുന്നത്. ഹീമോഫീലിയ, തലസീമിയ, സിക്കിൾ സെൽ രോഗികൾക്ക് സഹായവുമായി ആശാധാര പദ്ധതി നടപ്പിലാക്കി വരുന്നു. ആശാധാരയ്ക്ക് പ്രധാന സർക്കാർ ആശുപത്രികളിൽ പരിശീലനം നേടിയ ഫിസിഷ്യൻമാരുടേയും അർപ്പണബോധമുള്ള സ്റ്റാഫ് നഴ്‌സുമാരുടേയും സേവനം ലഭ്യമാക്കി. മാനന്തവാടി ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജമാക്കി. രോഗികളെ സൗജന്യമായി ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ 108 ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുള്ളതായി മന്ത്രി വ്യക്തമാക്കി. Read on deshabhimani.com

Related News