ഓണം സമൃദ്ധം; സർക്കാർ ചെലവഴിച്ചത്‌ 20,450 കോടി



തിരുവനന്തപുരം കേന്ദ്ര സർക്കാർ സാമ്പത്തികമായി ഞെരുക്കിയിട്ടും ഓണം സമൃദ്ധമാക്കി കേരളം. ആനുകൂല്യങ്ങൾക്കും  ക്ഷേമ പെൻഷനും വിപണി ഇപെടലിനും മറ്റുമായി സംസ്ഥാന സർക്കാർ ചെലവാക്കിയത്‌ 20,450 കോടിരൂപ. ഓണക്കാലം സജീവമാക്കാൻ കാര്യക്ഷമമായ ഇടപെടലായിരുന്നു ധനവകുപ്പിന്റേത്‌. ക്ഷേമപെൻഷൻ മൂന്നുഗഡു വിതരണംചെയ്യാൻ 2700 കോടിരൂപ ചെലവിട്ടു. ജീവനക്കാരുടെ ഉത്സവ അലവൻസ്‌, ബോണസ്‌, ഓണം അഡ്വാൻസ്‌, പെൻഷൻ എന്നിവയ്‌ക്കായി 11,000 കോടി രൂപ നീക്കിവച്ചു.  ജൽജീവൻ മിഷൻ പദ്ധതിയുടേത്‌ ഉൾപ്പെടെ കരാറുകാർക്ക്‌ അനുവദിച്ചത്‌ 1300 കോടി. തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗത്തിനും ആനുകൂല്യം  ഉറപ്പാക്കാനായി. വിലക്കയറ്റം നിയന്ത്രിക്കാൻ സപ്ലൈകോയ്‌ക്ക്‌ 225 കോടിയാണ്‌ നൽകിയത്‌. റേഷൻ വിതരണ ചെലവ്‌, ഓണക്കിറ്റ്‌ എന്നിവയ്‌ക്ക്‌ 100 കോടിയും ചെലവിട്ടു. കൺസ്യൂമർഫെഡിന്‌ 16 കോടി നൽകി. എല്ലാവിഭാഗം ജനങ്ങളിലും പണമെത്തിയത്‌  വിപണിയിലും പ്രതിഫലിച്ചു. കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ചത്‌ കേരളത്തിന്‌ വലിയ പ്രയാസമുണ്ടാക്കി. 12,000 കോടിക്ക്‌ അർഹതയുണ്ടായിട്ടും അനുവദിച്ചില്ല. സംസ്ഥാനം നിരവധി തവണ കേന്ദ്രത്തിന്‌ കത്തയച്ചു. അക്കൗണ്ടന്റ്‌ ജനറൽ സാക്ഷ്യപ്പെടുത്തിയ കണക്ക്‌ നൽകിയിട്ടും കേന്ദ്രാനുമതി വൈകി. അടുത്തിടെയാണ്‌ 4200 കോടി കടമെടുക്കാൻ അനുമതി ലഭിച്ചത്‌. Read on deshabhimani.com

Related News