കഥകൾ മെനയാൻ പൊലീസിൽ 
നടപടി നേരിട്ടവർ ; ഗൂഢാലോചനയ്‌ക്കായി വാട്‌സാപ്‌ ഗ്രൂപ്പ്‌



മലപ്പുറം സംസ്ഥാന സർക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ പി വി അൻവർ എംഎൽഎക്കായി കഥകൾ നിർമിച്ചത്‌ നടപടി നേരിട്ട പൊലീസ്‌ ഉദ്യോഗസ്ഥർ. വാട്‌സാപ്‌ ഗ്രൂപ്പുണ്ടാക്കിയാണ്‌ ഇവർ അൻവറിനായി പ്രവർത്തിച്ചതെന്ന്‌ പൊലീസ്‌ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. എസ്‌പി, ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥർ ഉൾപ്പെടെ 15 പേർ ഇതിലുണ്ടെന്നാണ്‌ വിവരം.  മെയ്‌മുതലാണ്‌ സംഘം പ്രവർത്തനം തുടങ്ങിയത്‌. എടവണ്ണപ്പാറയിലാണ്‌ ആദ്യ ഗൂഢാലോചന നടന്നത്‌. കൊണ്ടോട്ടിയിലെ വീട്ടിൽ യോഗം ചേർന്നു. ആഗസ്‌ത്‌, സെപ്‌തംബർ മാസങ്ങളിൽ കരിപ്പൂർ വിമാനത്താവളത്തിലും കൂടിക്കാഴ്‌ച നടത്തി. ഇതിന്റെ വിശദവിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചിട്ടുണ്ട്‌. സ്വർണക്കടത്ത്‌ സംഘങ്ങൾക്ക്‌ വിവരങ്ങൾ ചോർത്തിയതിന്‌ സസ്‌പെഷനിലായ എസ്‌ഐയാണ്‌ സംഘത്തെ നിയന്ത്രിക്കുന്നത്‌. സ്വർണക്കടത്ത്‌ സംഘങ്ങളുമായി വാട്‌സാപ്‌ ചാറ്റിങ്ങും സാമ്പത്തിക ഇടപാടും നടത്തിയതിനാണ്‌ ഇയാളെ സസ്‌പെൻഡ്‌ചെയ്‌തത്‌. നടപടി നേരിട്ട ഡിവൈഎസ്‌പിയും സംഘത്തിലുണ്ട്‌. എസ്‌പിക്കു കീഴിലെ ക്രൈം സ്‌ക്വാഡിൽനിന്ന് മാറ്റിയവരാണ്‌ മറ്റു മൂന്നുപേർ. സ്വർണക്കടത്ത്‌ സംഘങ്ങളുമായി ബന്ധമുണ്ടെന്ന്‌ കണ്ടെത്തിയാണ്‌ ഇവരെ 2021ൽ  ക്രൈം സ്‌ക്വാഡിൽനിന്ന് മാറ്റിയത്‌. അൻവർ എംഎൽഎയുടെ വലംകൈയായ ഒരാളും വാട്‌സാപ്‌ ഗ്രൂപ്പിൽ അംഗമാണ്‌.  ഇയാളാണ്‌ അൻവറിനായി തുടർച്ചയായി വിവരാവകാശ അപേക്ഷ നൽകുന്നത്‌. എടവണ്ണ റിദാൻ കൊലക്കേസിൽ പൊലീസിനെ മോശക്കാരാക്കാൻ ഇതേ കേസിൽ  നടപടി നേരിട്ട ഉദ്യോഗസ്ഥർ പ്രവർത്തിച്ചതായും കണ്ടെത്തി. കേസിലെ പ്രതികളുമായി വഴിവിട്ട ബന്ധം സൂക്ഷിച്ചതിന്‌ സസ്‌പെൻഷനിലായ ഉദ്യോഗസ്ഥരാണ്‌ അൻവറിനായി രംഗത്തുള്ളത്‌. Read on deshabhimani.com

Related News