പന്തീരാങ്കാവ് കേസ്: ഒന്നാം പ്രതി രാഹുൽ നാട്ടിൽ തിരിച്ചെത്തി



കോഴിക്കോട്> പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ ഒന്നാം പ്രതി രാഹുൽ പി ​ഗോപാൽ നാട്ടിൽ തിരിച്ചെത്തി. രാഹുലും കേസിലെ പരാതിക്കാരിയായ യുവതിയും ആ​ഗസ്ത് 14ന് നേരിട്ട് ഹാജരാകണമെന്നും അതുവരെ അറസ്റ്റ്‌ അടക്കമുള്ള നടപടികൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് രാഹുല്‍ നാട്ടില്‍ തിരിച്ചെത്തിയത്. കേസ് റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാഹുലും കുടുംബാംഗങ്ങളും നൽകിയ ഹർജിയാണ് ഹെെക്കോടതി പരിഗണിക്കുന്നത്. എറണാകുളം വടക്കേക്കര സ്വദേശിയാണ്‌ യുവതി. വിവാഹം കഴിഞ്ഞ്‌ ഒരാഴ്‌ചയ്‌ക്കുശേഷം വീട്ടുകാർ പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ മകളെ കാണാനെത്തിയപ്പോഴാണ്‌ മർദനമേറ്റ്‌ അവശനിലയിൽ കണ്ടത്‌. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇതോടെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു. ഭർത്താവ് മർദിച്ചിട്ടില്ലെന്നും സമ്മർദംമൂലം പറഞ്ഞതാണെന്നും യുവതി പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെ കുടുംബപ്രശ്നം പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഹർജി നൽകി. ഭർത്താവിനെതിരെ പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലവും നൽകി. എന്നാൽ, യുവതി മൊഴി മാറ്റിയത് ഭീഷണിയെ തുടർന്നാകാമെന്നും ഒരുമിച്ച് താമസിച്ചാൽ വീണ്ടും രാഹുൽ ഉപദ്രവിക്കാൻ സാധ്യതയുണ്ടെന്നും കോഴിക്കോട് അസിസ്റ്റന്റ്‌ പൊലീസ് കമീഷണർ കോടതിയെ ധരിപ്പിച്ചിരുന്നു.   Read on deshabhimani.com

Related News