ജോസഫിനെ ഒതുക്കി
കോട്ടയം> സീറ്റ് വിഭജനത്തിന്റെ കാര്യത്തിൽ ഏകദേശ തീരുമാനമായതോടെ കോട്ടയം ജില്ലയിൽ യുഡിഎഫിൽ അടിയായി. കോൺഗ്രസ് അഞ്ചും കേരള കോൺഗ്രസ് ജോസഫ് വിഭാഗം മൂന്നും സീറ്റുകളിലുമാണ് ധാരണ. എന്നാൽ ഇതിനെതിരെ രണ്ടു പാർടികളിലും അതൃപ്‌തി പുകഞ്ഞു തുടങ്ങി. പോരാത്തതിന് റിബൽ ഭീഷണികളും. പി ജെ ജോസഫിന് ഏറ്റുമാനൂർ, ചങ്ങനാശേരി, കടുത്തുരുത്തി സീറ്റുകൾ നൽകാനാണ് ധാരണ. ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് പ്രാദേശിക നേതൃത്വം നേരത്തേ മുതൽ ആവശ്യപ്പെടുന്നുണ്ട്. ഇത് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസ് ഉപരോധിച്ചു. അതേസമയം, തങ്ങളെ വല്ലാതെ ഒതുക്കിക്കളഞ്ഞെന്നാണ് ജോസഫ് വിഭാഗത്തിന്റെ അഭിപ്രായം. കോൺഗ്രസിനോട് ആദ്യം ആവശ്യപ്പെട്ടത് 15 സീറ്റ്. അത് കുറഞ്ഞ് 10 വരെയെത്തി. ഇപ്പോൾ അതും കിട്ടാത്ത സ്ഥിതിയാണ്. കേരള കോൺഗ്രസ് എം വിഘടിക്കാതെ നിന്ന 2016ൽ കോട്ടയം ജില്ലയിലെ ആറ് സീറ്റിൽ മത്സരിച്ചിരുന്നു. ഇത്തവണയും അത്രയും സീറ്റ് വേണമെന്ന ജോസഫിന്റെ ആവശ്യം മൂന്ന് സീറ്റായി ഒതുങ്ങി. ജില്ലയിൽ രണ്ടിൽ കൂടുതൽ സീറ്റു പോലും അർഹതയില്ലാത്ത പാർടിയാണ് ജോസഫിന്റേത് എന്നാണ് കോൺഗ്രസിനുള്ളിലെ അഭിപ്രായം. ചങ്ങനാശേരി വിട്ടുകൊടുത്താൽ റിബലായി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇതിലൊരാൾ ഡിസിസി അംഗം ബേബിച്ചൻ മുക്കാടനാണ്. എന്നാൽ കോൺഗ്രസിനു കൊടുത്താൽ റിബലായി മത്സരിക്കുമെന്ന് ജോസഫ് വിഭാഗം നേതാക്കളും പാർടി നേതൃത്വത്തെ അറിയിച്ചു. Read on deshabhimani.com