വി ഡി സതീശൻ ആർഎസ്‌എസുമായി ധാരണയുണ്ടാക്കിയത്‌ പുനർജനി കേസിൽ നിന്ന്‌ തടിയൂരാൻ: പി വി അൻവർ



മലപ്പുറം > പ്രതിപക്ഷ നേതാവ്‌ വി  ഡി സതീശൻ ആർഎസ്‌എസുമായി ധാരണയുണ്ടാക്കിയതായി പി വി അൻവർ എംഎൽഎ. പുനർജനി കേസിൽ ഇഡി അന്വേഷണം നേരിടാതിരിക്കാൻ പ്രതിപക്ഷ നേതാവ്‌ ആർഎസ്‌എസ്‌ നേതാക്കളുമായി ധാരണയുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു. എഡിജിപി എം ആർ അജിത്‌ കുമാറുമായി ബന്ധപ്പെട്ട  കേസിൽ മൊഴി കൊടുക്കാനെത്തിയപ്പോഴായിരുന്നു എംഎൽഎയുടെ പ്രതികരണം. ആർഎസ്‌എസ്‌ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആർ അജിത് കുമാർ ശനിയാഴ്‌ച രാവിലെ സമ്മതിച്ചിരുന്നു. ഇത്‌ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു പി വി അൻവറിന്റെ മറുപടി. ‘അജിത്‌ കുമാർ ആർഎസ്‌എസ്‌ നേതാവുമായി കൂടിക്കാഴ്‌ച നടത്തിയ കാര്യം ഞാൻ ആദ്യം തന്നെ അറിഞ്ഞിരുന്നു. ഇത്‌ മനസ്സിലാക്കിയ വി ഡി സതീശൻ പെട്ടന്ന്‌ മാധ്യമപ്രവർത്തകരെ വിളിച്ച്‌ അജിത്‌ കുമാർ ആർഎസ്‌എസ്‌ നേതാവുമായി കൂടിക്കാഴ്‌ചയുണ്ടാക്കി എന്നും ഇത്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ വേണ്ടിയാണ്‌ എന്നും പറയുകയായിരുന്നു.’ എന്നാൽ സതീശന്‌ വേണ്ടിയാണ്‌ അജിത്‌ കുമാറും ആർഎസ്‌എസ്‌ നേതാവും കൂടിക്കാഴ്‌ച നടത്തിയതെന്നും, പുനർജനി കേസിൽ നിന്ന്‌ പ്രതിപക്ഷ നേതാവിനെ രക്ഷിക്കാനായിരുന്നു ഇതെന്നും പി വി അൻവർ പറഞ്ഞു. പുനർജനി കേസിൽ നിന്ന്‌ തടിയൂരാൻ സതീശന്‌ ബിജെപിയെ ആവശ്യമായിരുന്നുവെന്നും, ഇതിന്‌ പ്രത്യുപകാരമായി തൃശൂരിൽ സുരേഷ്‌ ഗോപിയെ ജയിപ്പിക്കാമായിരുന്നു ധാരണയെന്നും പി വി അൻവർ കൂട്ടിച്ചേർത്തു. Read on deshabhimani.com

Related News