ഇടതുപക്ഷം വിടാൻ പി വി അൻവർ കാരണങ്ങളുണ്ടാക്കുന്നു: എം സ്വരാജ്



തിരുവനന്തപുരം > പി വി അൻവർ എംഎൽഎ സ്വീകരിച്ചിരിക്കുന്ന നിലപാടും ഇന്ന് വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളും വിചിത്രവും  അവിശ്വസനീയവുമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗം എം സ്വരാജ്. മുമ്പ്‌ മുഖ്യമന്ത്രിക്ക് നൽകിയിട്ടുള്ള പരാതികളിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.  പി വി അൻവറിന്റെ എല്ലാ ആരോപണങ്ങളും തുറന്ന മനസോടെ സർക്കാർ ​ഗൗരവതരമായ അന്വേഷണത്തിന് വിധേയമാക്കുകയാണ്. അന്വേഷണം പൂർത്തിയാക്കാൻ പോലും കാത്ത് നിൽക്കാതെ അദ്ദേഹം രാഷ്ട്രീയ എതിരാളികൾ പറയുന്നതിനേക്കാൾ കടുത്ത ആരോപണങ്ങളും ആക്ഷേപങ്ങളുമാണ് പാർടിക്കും മുഖ്യമന്ത്രിക്കും എതിരെ ചൊരിഞ്ഞിട്ടുള്ളത്. ഇത് അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെത്തന്നെ സംശയത്തിലാക്കുന്നതാണെന്നും എം സ്വരാജ് പറഞ്ഞു.  അന്വേഷണവും നടപടികളുമല്ല അദ്ദേഹത്തിനാവശ്യം. അദ്ദേഹം ഇടതുപക്ഷം വിട്ട് പുറത്തു പോകാൻ തീരുമാനിച്ചിരിക്കുന്നു. താൻ ഇടതുപക്ഷത്തോടൊപ്പമില്ല എന്നുപറയുന്നതിന് അദ്ദേഹം ചില കാരണങ്ങൾ  കണ്ടെത്തുകയാണ് ചെയ്യുന്നത്. അദ്ദേഹം ഈ ​ഗവൺമെന്റിനെ ആക്ഷേപിക്കുന്നു. സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷയാണ് ഈ ​ഗവൺമെന്റ്. ഈ ​ഗവൺമെന്റിന്റെ വിലയറിയണമെങ്കിൽ മുൻ യുഡിഎഫ് ​ഗവൺമെന്റിനെക്കുറിച്ച് ആലോചിച്ചാൽ മതി. ഇന്നത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോലും ഉമ്മൻചാണ്ടിയുടെ ​ഗവൺമെന്റിനെക്കുറിച്ച് അവസാനകാലത്ത് പറഞ്ഞത് ഇത് വെറും കൊള്ളയല്ല, തീവെട്ടിക്കൊള്ളയാണെന്നാണ്. സ്വന്തം പാർടി നയിക്കുന്ന ​ഗവൺമെന്റിനെക്കുറിച്ച് തീവെട്ടിക്കൊള്ളക്കാരുടെ ഗവൺമെന്റ് എന്ന് പറയേണ്ടി വന്ന കോൺ​ഗ്രസ് നേതാവാണ് ഇന്നത്തെ പ്രതിപക്ഷ നേതാവ്. അത്തരമൊരു കാലം, അഴിമതിയിൽ, സ്വജനപക്ഷപാതത്തിൽ, കെടുകാര്യസ്ഥതയിൽ ആറാടിയിരുന്ന ഒരു കാലം. അതിൽ നിന്ന് മാറിയ ഒരു അന്തരീക്ഷമാണ് ഇന്ന് കേരളത്തിലുള്ളതെന്നും എം സ്വരാജ് പറഞ്ഞു. പി വി അൻവർ ഇന്ന് വാർത്താ സമ്മേളനത്തിൽ ഈ സർക്കാരിന്റെ ഒരു പോരായ്മയായി ചൂണ്ടിക്കാട്ടിയത് സ്വജനപക്ഷപാതമില്ല എന്നാണ്. ജനധിപത്യത്തിൽ കുറച്ച് സ്വജനപക്ഷപാതമൊക്കെ വേണമെന്ന് അദ്ദേഹം പറയുന്നു. ഞങ്ങൾക്ക് അത് അം​ഗീകരിക്കാനാവില്ല. സിപിഐ എം സ്വജനപക്ഷപാതത്തിന് എതിരാണ്. അതാണ് സർക്കാരിന്റെ കുറവെങ്കിൽ അത് പരിഹരിക്കാൻ കഴിയില്ല. സ്വജനപക്ഷപാതമില്ല, എല്ലാവരും തുല്യരാണ്. പക്ഷെ നീതി കിട്ടുന്നല്ല എന്നാണ് പി വി അൻവർ പറയുന്നത്. പൊലീസ് സ്റ്റേഷനിൽ നിന്നു നീതി കിട്ടുന്നില്ല എന്നാണ് അൻവർ പറയുന്നത്. എന്നാൽ ഒരു പൊലീസ് സ്റ്റേഷൻ മാർച്ച് മാധ്യമങ്ങൾ കേളത്തിൽ റിപ്പോർട്ട് ചെയ്തിട്ട് എത്ര കാലമായി? ഏത് ​ഗവൺമെന്റിന്റെ കാലത്തും പലയിടങ്ങളിലും പൊലീസിന്റെ തെറ്റായ നടപടികൾക്കെതിരായി സർവകഷി നേതൃത്വത്തിലും ചിലപ്പോൾ ഭരണ കക്ഷിയുടെ നേതൃത്വത്തിലും പൊലീസ് സ്റ്റേഷൻ മാർച്ചുകൾ നടക്കുമായിരുന്നു. എന്നാൽ അങ്ങനെയൊന്ന്  ഇപ്പോൾ കേരളത്തിൽ ഇല്ലാതെയായി. അതിന്റെ കാരണമെന്താണ്? എന്തൊക്കെ വിമർശനങ്ങൾ  പറയുമ്പോഴും കടുത്ത നീതി നിഷേധങ്ങളുടെ പേരിൽ  ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾ കേരളത്തിൽ ഇല്ലാതായത് ഒരു മാറ്റമാണ്. ഇത് കാണേണ്ടതുണ്ട്. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവായി പ്രദർശിപ്പിച്ചത് ചില ആളുകളുടെ മൊഴികളാണ്. നിർഭാ​ഗ്യവശാൽ  അവരെല്ലാം കള്ളക്കടത്തുകാരാണ്. സ്വർണം കടത്തിയവരാണ് എന്നാണ് മനസിലാകുന്നത്. കള്ളക്കടത്ത് സംഘാം​ഗങ്ങൾ പറയുന്ന കാര്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു എംഎൽഎ ആരോപണമുന്നയിക്കുന്നത് മോശമാണ്. അത് ശരിയായ കാര്യമല്ല. അദ്ദേഹത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെത്തന്നെ സംശയത്തിലാക്കുന്ന കാര്യമാണിത്.   കള്ളക്കടത്ത് സം​ഘങ്ങൾ പറയുന്നതനുസരിച്ച് ഭരണം നിർവഹിക്കാനാവില്ല. അവരുടെ വാക്കുകൾ വിശ്വസിച്ച് ആരോപണം ഉന്നയിക്കുന്നതും ബാലിശമാണ്. എന്നിട്ടുപോലും ആ ആരോപണങ്ങളെല്ലാം അന്വേഷിക്കാനുള്ള നടപടി കൈക്കൊണ്ടു. അന്വേഷണം അവസാനിക്കുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമപോലും കാണിക്കാത്തതിലൂടെ ഇടതുമുന്നണി വിട്ട് വലതുപക്ഷ മാധ്യമങ്ങളുടേയും വലതുപക്ഷത്തിന്റെയും ചതിക്കുഴിയിൽ വീണുപോയിരിക്കുന്നു താൻ എന്ന് പി വി അൻവർ എംഎൽ എ തെളിയിക്കുകയാണ് ചെയ്യുന്നതെന്നും എം സ്വരാജ് പറഞ്ഞു. എല്ലാ തെറ്റായ പ്രവണതകൾക്കുമെതിരായി പൊരുതി വന്ന പാർടിയാണ് സിപിഐ എം. സാധാരണക്കാരുടേയും പാവപ്പെട്ടവരുടേയും അരികുവത്‌കരിക്കപ്പെട്ടവരുടേയും പ്രതീക്ഷയാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. രക്തസാക്ഷികളുടെ ഹൃദയരക്തത്തിൽ നിന്ന് വളർന്നുവന്ന ചരിത്രമാണ് കമ്യൂണിസ്റ്റ് പാർടിയുടേത്. എല്ലാ തിന്മകൾക്കുമെതിരായി, എല്ല തെറ്റായ പ്രവണതകൾക്കുമെതിരായി പൊരുതി മുന്നേറിയ ചരിത്രമാണ് ഇന്നും സാധാരണക്കാരന്റെ പ്രതീക്ഷയായി കമ്യൂണിസ്റ്റ് പാർടിയെ നിലയുറപ്പിക്കുന്നത്. സാധരണക്കാർക്കു വേണ്ടി  നയങ്ങൾ രൂപീകരിക്കുകയും നാടിന്റെ വികസനത്തിനുവേണ്ടി പദ്ധതികൾ ആവിഷ്കരിക്കുകയും സാധാരണക്കാരന്റെ പ്രസ്ഥാനമായി പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ജനങ്ങൾ പാർടിയിൽ പ്രതീക്ഷയർപ്പിക്കുന്നത്. നിർഭാ​ഗ്യവശാൽ അൻവർ എംഎൽഎ ഇപ്പോൾ ആരോപണങ്ങളുന്നയിക്കുന്നത് വലതുപക്ഷത്തിന്റെ നാവായാണ്. വലതുപക്ഷ മാധ്യമങ്ങളുടെ നാവായി അദ്ദേഹം മാറിയിരിക്കുന്നു. പ്രിയപ്പെട്ടവനായിരിക്കുന്നു. വലതുപക്ഷമാധ്യമങ്ങൾ എതിർക്കുന്നു എന്ന ഒറ്റ കാരണത്താൽത്തന്നെ കേരളത്തിലെ സർക്കാർ ശരിയായ ദിശയിലാണ് പോകുന്നത് എന്ന് ഉറപ്പിക്കാൻ സാധിക്കും. അൻവർ എംഎൽഎ ഇപ്പോൾ സ്വീകരിച്ചിട്ടുള്ള നിലപാട് ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ നിലപാട് കൈക്കൊണ്ടതിന്റെ ഭാ​ഗമായിട്ടാണ് എന്ന് അദ്ദേഹത്തിന്റെ വാദ​ഗതികൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. കേരളത്തിലെ സാധാരണക്കാരായ മനുഷ്യർ അവരുടെ പ്രതീക്ഷയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി ​ഗവൺമെന്റിന് എതിരായി വലതുപക്ഷമാധ്യമങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കുന്ന ദുരുപദിഷ്ടിതമായ ആരോപണങ്ങളെ പുച്ഛിച്ച് തള്ളുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും എം സ്വരാജ് പറഞ്ഞു.   Read on deshabhimani.com

Related News