ന്യൂനമർദം: സംസ്ഥാനത്ത് അഞ്ചുദിവസം മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്



തിരുവനന്തപുരം > വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഒഡിഷ- ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ശക്തി കൂടിയ ന്യൂനമർദം ( A Well Marked  Low Pressure Area ) സ്ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് ശക്‌തി ശക്തി പ്രാപിച്ച് വടക്ക് പടിഞ്ഞാറ്‌ ദിശയിൽ  സഞ്ചരിച്ച് തീവ്ര ന്യൂനമർദമായി മാറാനും തുടർന്നുള്ള 24 മണിക്കൂറിനുളിൽ  ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതോടൊപ്പം  കേരള തീരത്ത്  പടിഞ്ഞാറൻ/ വടക്കു പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴക്കും ജൂലൈ19 മുതൽ 21 വരെ ശക്തമായ മഴയ്ക്കുമുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതു കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. Read on deshabhimani.com

Related News