ഉള്ളുലച്ച് വീണ്ടും അപകടം; ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച ശ്രുതിയും പ്രതിശ്രുത വരനും അപകടത്തിൽപ്പെട്ടു



കൽപ്പറ്റ > മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച ശ്രുതിയും പ്രതിശ്രുത വരൻ ജൻസനും സഞ്ചരിച്ച വാൻ അപകടത്തിൽപ്പെട്ടു. വയനാട് വെള്ളാരംകുന്നിൽ ബസും വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജെൻസന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ജൻസണെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. രക്തസ്രാവം അനിയന്ത്രിതമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ജെൻസണും ശ്രുതിയും സഞ്ചരിച്ചിരുന്ന വാൻ സ്വകാര്യബസുമായി കൂട്ടിയിടിച്ചത്. ഇവർ കോഴിക്കോട് ബന്ധു വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. വാനിന്‍റെ മുന്‍ഭാഗം പൂർണമായും തകർന്നിരുന്നു. ‌വാനില്‍ ഉണ്ടായിരുന്ന കുടുംബാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ വാഹനത്തിന്‍റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്. ജൻസനെ ആശുപത്രിയിലെത്തിച്ചത് അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു. ശ്രുതിയേയും മറ്റ് കുടുംബാഗങ്ങളെയും കല്‍പ്പറ്റയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ചൂരല്‍മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു. ജെൻസണുമായുള്ള വിവാഹനിശ്ചയത്തിനും  തൊട്ടുപിന്നാലെയാണ് ഉള്ളുലയ്ച്ച് വീണ്ടും അപകടമുണ്ടായത്. Read on deshabhimani.com

Related News