ഇനിയെല്ലാം ഡിജിറ്റൽ ; മുന്നാധാരം തേടി അലയേണ്ട



തിരുവനന്തപുരം വസ്‌തു രജിസ്‌ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം രജിസ്‌ട്രേഷൻ വകുപ്പ്‌ 31ന്‌ പൂർത്തിയാക്കും. സംസ്ഥാന സർക്കാരിന്റെ വ്യവസായ സൗഹൃദനയങ്ങൾക്കും പദ്ധതി ഏറെ സഹായകരമാണ്‌. സബ്‌ രജിസ്‌ട്രാർ ഓഫീസുകളിൽ 1998 മുതൽ 2018 വരെയുള്ള (20 വർഷം) ആധാരങ്ങൾ ഡിജിറ്റലാക്കി പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണ്‌ 31ന്‌ മുമ്പ്‌ പൂർത്തിയാക്കുന്നത്‌. 11 ജില്ലകളിലെ 20 വർഷത്തെ ആധാരങ്ങളുടെ ഡിജിറ്റൈസേഷൻ പൂർത്തിയായി. ബാക്കിയുള്ളവയും 31ന്‌ മുമ്പ്‌ പൂർത്തിയാക്കും. ഉരുൾപൊട്ടൽ ദുരന്തത്തിന്റ പശ്‌ചാത്തലത്തിൽ വയനാട്ടിൽ ലഭ്യമായ മുഴുവൻ രേഖകളും ഡിജിറ്റലാക്കും. 2018ലാണ് പദ്ധതിക്ക്‌ തുടക്കമിട്ടതെങ്കിലും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങൾകാരണം നീണ്ടുപോയി. 2020ൽ പത്തനംതിട്ടയിൽ പൈലറ്റ്‌ പ്രോജക്ട്‌ നടപ്പാക്കിയിരുന്നു. എല്ലാ സബ്‌ രജിസ്‌ട്രാർ ഓഫീസുകളിലുമുള്ള 100 ശതമാനം ആധാരങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാക്കി, രജിസ്‌ട്രേഷൻ വകുപ്പിനെ ജനസൗഹൃദമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ 1968 മുതലുള്ള ആധാരം രജിസ്‌ട്രേഷൻ വകുപ്പിന്റെ പക്കലുണ്ട്‌. അടുത്തഘട്ടത്തിൽ ഇവ പൂർണമായും ഡിജിറ്റലാക്കും. തുടർന്ന്‌ മറ്റുജില്ലകളിലെയും മുന്നാധാരങ്ങൾ ശേഖരിച്ച്‌ ഡിജിറ്റലാക്കും. ഓൺലൈനിൽ ഫീസടച്ചശേഷം Pearl. registration. Kerala.gov.in -ലെ ‘Certificate' മെനുവിലൂടെ ആധാരപകർപ്പുകൾക്കുള്ള അപേക്ഷകൾ സമർപ്പിക്കാം. ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽനിന്ന് ഡിജിറ്റൽ ഒപ്പ് രേഖപ്പെടുത്തിയ ആധാരത്തിന്റെ  പകർപ്പുകൾ തയ്യാറാക്കും. ഇത്‌ അപേക്ഷകർക്ക് ഡൗൺലോഡ് ചെയ്‌തെടുക്കാം. Read on deshabhimani.com

Related News