രണ്ടര വര്‍ഷത്തിനിടെ ഒന്നര ലക്ഷത്തിലധികം പട്ടയങ്ങള്‍ നല്‍കാൻ സാധിച്ചത് ചരിത്രം: റവന്യൂ മന്ത്രി കെ രാജന്‍



തിരുവനന്തപുരം > രണ്ടര വര്‍ഷക്കാലത്തിനുള്ളില്‍ 1,53,000 പട്ടയങ്ങള്‍ നല്‍കുവാന്‍ കഴിഞ്ഞത് ചരിത്രപരമാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പുതുതായി നിര്‍മ്മിച്ച നീണ്ടകര, പന്മന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ‘എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാര്‍ട്ട്‘ എന്ന മുദ്രാവാക്യത്തിലൂടെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക്  നീങ്ങുകയാണ് സര്‍ക്കാര്‍. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുകയാണ്. നടപടിക്രമങ്ങളിലെ വേഗതയും സ്വകാര്യതയും ഇതിലൂടെ കൈവരിക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന വയനാട് ചൂരല്‍മല ദുരന്തത്തില്‍ അവരവരാല്‍ കഴിയുന്ന സഹായങ്ങള്‍ നല്‍കി വയനാടിനെ ചേര്‍ത്ത് പിടിക്കുക എന്നുള്ളത് നാടിന്റെ ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ഡോ. സുജിത്ത് വിജയന്‍ പിള്ള എം എല്‍ എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍ ദേവീദാസ്, കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, നീണ്ടകര പഞ്ചായത്ത് പ്രസിഡണ്ട് പിആര്‍ രജിത്ത്, എഡിഎം സിഎസ് അനില്‍, തദ്ദേശസ്വയംഭരണ - രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. Read on deshabhimani.com

Related News