രക്ഷാപ്രവർത്തനം മന്ദ​ഗതിയിൽ; സൈന്യത്തിന്റെ സേവനം ലഭ്യമാക്കണമെന്ന് അർജുന്റെ കുടുംബം

അർജുന്റെ അമ്മ ഷീല മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു. അച്ഛൻ പ്രേമൻ സഹോദരി അഞ്ജു, ഭാര്യ കൃഷ്ണപ്രിയ എന്നിവർ സമീപം.


‌‌കോഴിക്കോട് > കർണാടകത്തിലെ  മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട  മലയാളിയായ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ നടത്തുന്ന രക്ഷാപ്രവർത്തന ദൗത്യത്തിൽ അതൃപ്തിയറിയിച്ച് കുടുംബം. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് രക്ഷാപ്രവർത്തനത്തിൽ കുടുംബം അതൃപ്തി അറിയിച്ചത്.   എത്രയും പെട്ടെന്ന്‌ അർജുനെ കണ്ടെത്താമെന്ന്‌ പറയുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല. രക്ഷാപ്രവർത്തനത്തിന്‌ സൈന്യത്തിന്റെ സേവനം ലഭ്യമാക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. അർജുനെ കണ്ടെത്തുന്നതുവരെ  രക്ഷാപ്രവർത്തനം നിർത്തിവയ്‌ക്കരുതെന്ന്‌ ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സൈന്യത്തിന്റെ സേവനം ലഭ്യമാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും  കേന്ദ്ര സഹമന്ത്രി സുരേഷ്‌ഗോപിക്കും നിവേദനം നൽകിയിട്ടുണ്ട്‌. കത്ത്‌ ലഭിച്ചെന്നും നടപടികളെടുക്കുമെന്നും  മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ചൊവ്വ അങ്കോളയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. രക്ഷാപ്രവർത്തനം ആരംഭിച്ചിട്ട് 100 മണിക്കൂർ പിന്നിട്ടു. റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാണ്. Read on deshabhimani.com

Related News