ഏഴ് വയസ്സുകാരനെ ലൈംഗികമായി അതിക്രമിച്ചു; പൂജാരിയ്ക്ക് 20 വർഷം കഠിനതടവ്



തിരുവനന്തപുരം > ഏഴു വയസ്സുകാരനെ ലൈംഗികമായി അതിക്രമിച്ച കേസിൽ ക്ഷേത്ര പൂജാരിക്ക് 20 വർഷം കഠിനതടവും 25,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവല്ലം സ്വദേശി ഉണ്ണികൃഷ്ണനെ (24) ആണ് ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ 2 മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണം. 2022 ഫെബ്രുവരി 11നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ വീടിനോട് ചേർന്ന വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. പ്രതി കുട്ടിയെ വീട്ടിലേക്ക് വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കി. പലതവണ പീഡനത്തിന് ഇരയായി എന്ന് കുട്ടി കോടതിയിൽ മൊഴി നൽകി. പീഡനത്തിൽ ഭയന്ന കുട്ടി ആദ്യം പുറത്ത് പറഞ്ഞില്ല. ഒരാഴ്ച കഴിഞ്ഞ് വീണ്ടും പീഡനശ്രമം നടന്നപ്പോൾ ബന്ധുവിനെ അറിയിച്ചു. തുടർന്നാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. പ്രതിയുടെ പ്രവർത്തി സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതാണെങ്കിലും പ്രതിയുടെ പ്രായം കണക്കിലെടുത്ത് പ്രതിക്ക് നിയമം അനുശാസിക്കുന്ന കുറഞ്ഞ ശിക്ഷ നൽകുകയാണെന്ന് കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 17 സാക്ഷികളെയും 24 രേഖകളും  4 തൊണ്ടിമുതലുകളും ഹാജരാക്കി. വഞ്ചിയൂർ പോലീസ് ഇൻസ്പെക്ടർ വി വി ദീപിൻ, എസ്ഐ  എം ഉമേഷ് ആണ് കേസ് അന്വേഷിച്ചത്. Read on deshabhimani.com

Related News