ഷിരൂർ അപകടം: ഡ്രഡ്ജറുമായള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു



പനാജി > ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയിൽ നിന്ന് പുറപ്പെട്ടു. ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായാണ്   ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് എത്തുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ഡ്രഡ്ജര്‍ ഉള്ള ടഗ് ബോട്ട് കാര്‍വാറിലേക്ക് പുറപ്പെട്ടത്. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും ആരംഭിക്കുക. ചൊവ്വാഴ്ച വൈകിട്ടോടെ കാര്‍വാര്‍ തുറമുഖത്ത് ടഗ് ബോട്ട് എത്തും. ബുധനാഴ്ച കാര്‍വാറിൽ സ്ഥിതി വിലയിരുത്താൻ ഉത്തര കന്നഡ ജില്ലാ ഭരണകൂടം യോഗം ചേരും.  ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ, എസ്പി എം നാരായണ, സ്ഥലം എംഎൽഎ സതീഷ് സെയിൽ, ഡ്രഡ്ജർ കമ്പനി അധികൃതർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ബുധനാഴ്ച ഉച്ചയോടെ കാര്‍വാറിൽ നിന്ന് ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഷിരൂരിലേക്ക് പുറപ്പെടും. പുഴയിൽ വേലിയിറക്ക സമയത്ത് ഡ്രഡ്ജര്‍ കൊണ്ടുപോകാനാണ് നിലവിലെ തീരുമാനം. കാലാവസ്ഥ ഉള്‍പ്പെടെ അനുകൂലമാണെങ്കില്‍ വ്യാഴാഴ്ച തന്നെ ഡ്രഡ്ജര്‍ പ്രവര്‍ത്തിച്ച് തെരച്ചില്‍ തുടങ്ങാം. വേലിയിറക്ക സമയത്താകും ടഗ് ബോട്ടിനെ ഗംഗാവലിയുടെ രണ്ട് പാലങ്ങളും കടത്തി വിടുക. വേലിയേറ്റ സമയത്ത് തിരയുടെ ഉയരവും ജലനിരപ്പും കൂടുതലാകും. ക്രെയിൻ അടക്കം ഉള്ള ഡ്രഡ്ജർ പാലത്തിന് അടിയിലൂടെ കയറ്റാൻ ആ സമയത്ത് ബുദ്ധിമുട്ടാണ്. അതിനാലാണ് വേലിയിറക്ക സമയത്തെ ആശ്രയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വ്യാഴാഴ്ച തെരച്ചിൽ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജൂലായ് 16-ന് രാവിലെയാണ് കർണാടക-ഗോവ അതിർത്തിയിലൂടെ പോവുകയായിരുന്ന അർജുൻ (30) അപകടത്തിൽപ്പെട്ടത്. പൻവേൽ-കന്യാകുമാരി ദേശീയ പാതയിലായിരുന്നു അപകടം. Read on deshabhimani.com

Related News