ലങ്കയുടെ വിജയാരവത്തിൽ ആർപിഎൽ

ശ്രീലങ്കയിൽ അനുര കുമാര ദിസനായകെയുടെ വിജയത്തിൽ ആഹ്ലാദം
 പ്രകടിപ്പിച്ച്‌ ആയിരനല്ലൂർ എസ്‌റ്റേറ്റിലെ തൊഴിലാളികൾ മധുരം പങ്കിടുന്നു


കൊല്ലം > ഉത്സവാന്തരീക്ഷത്തിലാണ്‌ പുനലൂർ റിഹാബിലിറ്റേഷൻ പ്ലാന്റേഷനിലെ കുളത്തൂപ്പുഴ, ആയിരനല്ലൂർ എസ്റ്റേറ്റ്. ശ്രീലങ്ക ചുവന്നതിന്റെ ആരവങ്ങളിലാണ്‌ കൊല്ലത്തിന്റെ കിഴക്കൻ മലയോരം. മിഠായി വിതരണംചെയ്തും പായസംവച്ചും ആർപിഎല്ലിലെ ശ്രീലങ്കൻ തമിഴ് കുടുംബങ്ങൾ ചരിത്രവിജയത്തിന്റെ ആഹ്ലാദം പങ്കിട്ടു. "കാലം കാത്തുവച്ചതാണ്‌ ഈ കമ്യൂണിസ്റ്റ്‌ മുന്നേറ്റം. ഒരു ജനസമൂഹം ഏറെക്കാലം മനസ്സിൽ കൊണ്ടുനടന്ന സ്വപ്നത്തിന്റെ സാക്ഷാൽക്കാരമാണിത്‌.’–- കുളത്തൂപ്പുഴ എസ്റ്റേറ്റിലെ സിഐടിയു യൂണിയൻ കൺവീനർ ജയവർധനയുടെ വാക്കുകൾ. "കമ്യൂണിസ്റ്റ്‌ തലൈവർ അനുര കുമാര ദിസനായകെയെ ജനാധിപതിയായി തെരഞ്ഞെടുത്ത പ്രിയ സഹോദരങ്ങൾക്ക്‌ നിറയെ നന്ദി’–- ആയിരനല്ലൂർ എസ്റ്റേറ്റിലെ ഇളങ്കോവൻ, രമേശ്‌കുമാർ, അൻപഴകൻ എന്നിവർ അഭിവാദ്യം ചെയ്തു. 1964 ഒക്ടോബർ 30ന് ഡൽഹിയിൽ പ്രധാനമന്ത്രി ലാൽബഹാദൂർ ശാസ്ത്രിയും ശ്രീലങ്കൻ പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും ഒപ്പിട്ട ഉടമ്പടി പ്രകാരം തമിഴ് വംശജരായ 675 കുടുംബത്തിനാണ്‌ കൊല്ലത്ത്‌ ആശ്രയമൊരുക്കിയത്‌. ഇവരെ പുനരധിവസിപ്പിക്കാന്‍ 1972-ൽ ആരംഭിച്ചതാണ് പുനലൂരിലെ റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ കോർപറേഷൻ. നിലവിൽ 7000കുടുംബമുണ്ട് ഇവിടെ. കൊല്ലം ജില്ലാ പ്ലാന്റേഷൻ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു), റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ  ഫെഡറേഷൻ (എഐടിയുസി)എന്നിവയുടെ നേതൃത്വത്തിൽ 27ന്‌ ആഘോഷം നടക്കും. Read on deshabhimani.com

Related News