നഷ്ടപ്പെട്ടത്‌ കുടുംബാംഗത്തെ : എസ് രാമചന്ദ്രന്‍പിള്ള



തിരുവനന്തപുരം 1979ൽ കേന്ദ്രകമ്മിറ്റി സംഘടിപ്പിച്ച പാർടി ക്ലാസിലാണ് സീതാറാമിനെ ആദ്യമായി കാണുന്നത്. വിവിധ സംസ്ഥാന പ്രതിനിധികൾ പങ്കെടുത്ത ആ പഠന ക്ലാസ്സിൽ നിരന്തരം ചോദ്യംചോദിക്കുന്ന ചെറുപ്പക്കാരനെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. അന്നുതുടങ്ങിയ സൗഹൃദമാണ്. ഒരു കുടുംബത്തിലെ അംഗങ്ങളായാണ് വർഷങ്ങളോളം ഡൽഹിയിൽ കഴിഞ്ഞത്. സീതാറാം കേരളത്തിൽ വരുമ്പോഴൊക്കെ വന്ന്‌ കാണും. ആ ഹൃദയബന്ധം പറഞ്ഞറിയിക്കാനാകില്ല. 1984ലാണ് കേന്ദ്ര കമ്മിറ്റിയിൽ ക്ഷണിതാവായെത്തുന്നത്. സാമ്പത്തിക, രാഷ്ട്രീയ, പ്രത്യയശാസ്ത്ര വിഷയങ്ങളിലെ സീതാറാമിന്റെ ആഴത്തിലുള്ള പരിജ്ഞാനം എടുത്തുപറയേണ്ടതാണ്. അത്‌ പാർടിക്ക് പരമാവധി പ്രയോജനപ്പെടുത്താനും കഴിഞ്ഞു. 1992ൽ ചെന്നൈയിൽചേർന്ന 14–-ാം പാർടി കോൺ​ഗ്രസ്സ് സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും സോഷ്യലിസത്തിനേറ്റ തിരിച്ചടിയെപ്പറ്റി ഒരു രേഖ അം​ഗീകരിച്ചിരുന്നു. ആ രേഖയുടെ കരട് തയ്യാറാക്കിയത് സീതാറാമിന്റെ നേതൃത്വത്തിലാണ്. സോഷ്യലിസത്തിനേറ്റ തിരിച്ചടി മറികടക്കാൻ എന്ത് വേണം എന്ന്‌ സമ​ഗ്രമായി അവതരിപ്പിച്ച രേഖ ലോകത്തിന് നൽകിയ ആശയപരമായ വലിയ സംഭാവനകളിലൊന്നാണ്‌. കല, സാഹിത്യ മേഖലയെപ്പറ്റിയും അപാരമായ അറിവുണ്ട്. അദ്ദേഹത്തിന്റെ വിയോഗം സിപിഐ എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ നഷ്ടമാണ്.   Read on deshabhimani.com

Related News