സംസ്ഥാനത്ത് വിമുക്തഭട ഭവനുകൾക്ക് ഇനി നികുതി ഇളവ്: മന്ത്രി എം ബി രാജേഷ്



തിരുവനന്തപുരം > വിമുക്തഭടന്മാരുടെ ഐക്യത്തിനും ബോധവൽക്കരണ പരിപാടികൾക്കും വേണ്ടി നിർമ്മിച്ചിട്ടുള്ള വിമുക്തഭട ഭവൻ കെട്ടിടങ്ങളുടെ നികുതി സംസ്ഥാനതലത്തിൽ പുനർ നിർണയിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്താകെയുള്ള എക്സ് സർവീസ് ലീഗിന്റെ കെട്ടിടങ്ങൾക്ക് ഈ തീരുമാനം ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.  ഇതോടെ ഗ്രാമ പഞ്ചായത്തുകളിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക്  ചതുരശ്രമീറ്ററിന് 70 രൂപ എന്ന നിരക്കിൽ ഈടാക്കിയിരുന്ന കെട്ടിട നികുതി ചതുരശ്ര മീറ്ററിന് 40 രൂപയായി കുറയും. മുൻസിപ്പാലിറ്റികളിൽ ഇത് 80 രൂപ എന്നത് 60 രൂപയായി കുറയും. വിമുക്തഭടന്മാരുടെ ഒത്തുചേരലുകൾക്കും ദൈനംദിന പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്ന എക്സ് സർവീസ് ലീഗിന്റെ കെട്ടിടങ്ങൾക്ക് വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടം എന്ന ഗണത്തിൽ പെടുത്തിയാണ് തദ്ദേശ സ്ഥാപനങ്ങൾ നികുതി ഈടാക്കിയിരുന്നത്. എന്നാൽ വാണിജ്യ ഗണത്തിൽ നിന്ന് അസംബ്ലി ഉപയോഗത്തിലേക്ക് നികുതി പുനർ നിർണയിക്കാൻ മന്ത്രി അദാലത്തിൽ ഉത്തരവിട്ടു. സംസ്ഥാനത്തെ നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്വന്തമായി ഓഫീസ് കെട്ടിടങ്ങളുള്ള സംഘടനക്ക് ഭീമമായ തുകയാണ് നികുതി ഇനത്തിൽ വർഷംതോറും ഈടാക്കേണ്ടി വന്നിരുന്നത്. Read on deshabhimani.com

Related News