കൊലക്കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു



തിരുവനന്തപുരം > ശ്രീകാര്യം പൗഡികോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. വെട്ടേറ്റ് ചികിത്സയിലായിരുന്ന കുറ്റിയാണി സ്വദേശി വെട്ടുകത്തി ജോയി ആണ് മരിച്ചത്. കാറിലെത്തിയ മൂന്നംഗ സംഘമാണ് ജോയിയെ വെട്ടിയത്. രാത്രി ഒന്‍പത് മണിയോടെ പൗഡികോണം സൊസൈറ്റി ജംഗ്ഷനിലാണ് സംഭവം നടന്നത്. കാപ്പ കേസില്‍ ജയിലിലായിരുന്ന ജോയ് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. പൗഡിക്കോണം വിഷ്ണു നഗറില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജോയി. ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യാന്‍ വീട്ടിലേക്ക് പോകുന്നതിനിടെ കാറിലെത്തിയ സംഘം ഓട്ടോറിക്ഷ തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഓട്ടോയും തകര്‍ന്നു. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി. മുന്‍വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ശ്രീകാര്യം പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുകാലുകളിലും ഗുരുതരമായി വെട്ടേറ്റ ജോയി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അമിതമായി രക്തം വാര്‍ന്ന് അപകടാവസ്ഥയിലായിരുന്നു. സംഭവത്തില്‍ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. Read on deshabhimani.com

Related News