മലയാളി സൈനികന്റെ മൃതദേഹം നാട്ടിലെത്തി; സംസ്കാരം പൂർണ സൈനിക ബഹുമതികളോടെ



ഇലന്തൂർ > മലയാളി സൈനികൻ തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തി. 1968ൽ വീരമൃത്യു വരിച്ച തോമസ് ചെറിയാന്റെ മൃതദേഹം 56 വർഷത്തിനു ശേഷമാണ് നാട്ടിലെത്തിയത്. തോമസ് ചെറിയാന്റെ സംസാകാരം പൂർണ സൈനിക ബഹുമതികളോടെ നടക്കും. മൃതദേഹം കാരൂർ സെന്റ് പീറ്റേഴ്സ് വലിയ പള്ളിയിൽ സംസ്കരിക്കും. തിരുവനന്തപുരം പാങ്ങോട്‌ സൈനിക ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സൈനിക അകമ്പടിയോടെ രാവിലെ പത്തിന്‌ ഇലന്തൂർ ചന്തയിലെത്തിച്ച്‌ വിലാപയാത്രയോടെ വീട്ടിലെത്തി. തോമസ്‌ ചെറിയാന്റെ ജ്യേഷ്‌ഠൻ തോമസ്‌ മാത്യു (വിമുക്തഭടൻ) വിന്റെ വീട്ടിലാണ്‌ പൊതുദർശനം. ഛത്തീസ്‌ഗഡിലെ ബേസ്‌ ക്യാമ്പിൽനിന്ന്‌ വ്യാഴം പകൽ പന്ത്രണ്ടരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ എയർഫോഴ്‌സ്‌ സ്‌റ്റേഷനിൽ എത്തിച്ച മൃതദേഹം പൂർണ സൈനിക ബഹുമതികളോടെ ഏറ്റുവാങ്ങി  പാങ്ങോട്‌ സൈനിക ക്യാമ്പിലെത്തിച്ചു. ഇവിടെ സേന ഗാർഡ്‌ ഓഫ്‌ ഓർണർ നൽകി. കേന്ദ്രമന്ത്രി സുരേഷ്‌ ഗോപി, മന്ത്രി വീണാ ജോർജ്‌, മിലിട്ടറി സ്‌റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ എം പി സലിൽ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. തോമസ്‌ ചെറിയാന്റെ സഹോദരൻ തോമസ്‌ തോമസും മറ്റു കുടുംബാംഗങ്ങളും എത്തി. 1968 ഫെബ്രുവരി ഏഴിനാണ്‌ ഛത്തീസ്‌ഗഡിൽനിന്ന്‌ ലേ ലഡാക്കിലേക്ക്‌ പോയ സൈനികവിമാനം രോഹ്താങ് പാസിൽവച്ച്‌ അപകടത്തിൽപ്പെട്ടത്‌. കഴിഞ്ഞ 30നാണ്‌  മൃതദേഹം മഞ്ഞുമലയിൽനിന്ന്‌ കണ്ടെത്തിയത്‌. Read on deshabhimani.com

Related News