അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു



 കോഴിക്കോട് > ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു.  സൈബര്‍ ആക്രമണത്തിനെതിരെയാണ് കുടുംബം പരാതി നൽകിയത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചതിനു ശേഷം വെള്ളിയാഴ്ച കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്ന് പൊലീസ് പറഞ്ഞു. സൈബർ ആക്രമണങ്ങൾക്ക് എതിരെ കഴിഞ്ഞ ദിവസമാണ് കുടുംബം പരാതി നൽകിയത്. വ്യാഴാഴ്ചയാണ് കോഴിക്കോട് കമ്മീഷണർക്ക് അർജുന്റെ സഹോദരി അഞ്ജു പരാതി നൽകിയത്. സഹിക്കാൻ ആകാത്ത തരം സൈബർ ആക്രമണമാണ് നടക്കുന്നത് എന്നാണ് കുടുംബം നൽകിയ പരാതിയിൽ പറയുന്നത്. ലോറി ഉടമ മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു . മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മനാഫിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി മനാഫും രംഗത്തെത്തി. സൈബര്‍ ആക്രമണം രൂക്ഷമായതോടെ വ്യാഴാഴ്ച മനാഫ് വാര്‍ത്താസമ്മേളനം നടത്തി. അര്‍ജുന്‍റെ കുടുംബത്തോട് നിരുപാധികം മാപ്പു പറഞ്ഞു. അര്‍ജുന്‍റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് പറഞ്ഞു. Read on deshabhimani.com

Related News