തിരുവിതാംകൂർ ദേവസ്വം ക്ഷേത്രങ്ങളിൽ ഇ– ടെൻഡർ; റോപ്‌വേ 2 വർഷത്തിനുള്ളിൽ



തിരുവനന്തപുരം > ശബരിമല ഉൾപ്പെടെ തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്രങ്ങളിലെ പ്രവൃത്തികളും ക്ഷേത്ര ആവശ്യത്തിനുള്ള സാധനങ്ങളുടെ വാങ്ങലും ഇ– -ടെൻഡർ വഴിയാക്കാൻ സർക്കാർ തീരുമാനിച്ചു. നടപടികൾ കൂടുതൽ സുതാര്യമാക്കാനാണ് ഇ–- ടെൻഡർ നടപ്പാക്കുന്നതെന്ന് ദേവസ്വംമന്ത്രി വി എൻ വാസവൻ പറഞ്ഞു. ദേവസ്വം ബോർഡിനും വകുപ്പുകൾക്കും ഇതു സംബന്ധിച്ച് നിർദേശം നൽകി. ശബരിമലയുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തികളും ഇതിൽ ഉൾപ്പെടും. മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച വിവിധ വകുപ്പ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന യോ​ഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനിച്ചത്. ശബരിമല ദർശനത്തിനെത്തുന്ന തീർഥാടകർക്കായുള്ള റോപ്‌വേ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഉദ്യോ​ഗസ്ഥർ യോ​ഗത്തിൽ അറിയിച്ചു. 70 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് റോപ് വേ സൗകര്യം അനുവദിക്കാനും യോ​ഗത്തിൽ തീരുമാനമായി. പമ്പയിൽനിന്ന്‌ സന്നിധാനംവരെ 2.7 കിലോമീറ്റർ ദൈർഘ്യമുള്ളതാണ്‌ നിർദിഷ്ട റോപ്‌വേ. മണ്ഡല, മകരവിളക്കുകാലത്ത്‌ 60 ലക്ഷത്തിനു മുകളിൽ ആളുകൾ ശബരിമലയിലെത്താറുണ്ട്‌. ആന്ധ്രപ്രദേശിലെ തിരുപ്പതി, തമിഴ്‌നാട്ടിലെ പഴനി എന്നീ ക്ഷേത്രങ്ങളിൽ റോപ്‌വേ സംവിധാനമുണ്ട്‌. ശബരിമലയിൽ റോപ്‌വേ വരുന്നതോടെ തീർഥാടകരുടെ എണ്ണം ഇരട്ടിയിലേറെയായി വർധിക്കും.   പ്രായമായവർ, നടക്കാൻ ബുദ്ധിമുട്ടുള്ളവർ തുടങ്ങിയവർക്ക്‌ ഈ സംവിധാനം ഏറെ ഉപകരിക്കും. Read on deshabhimani.com

Related News