വിദേശ ജോലി വാഗ്ദാനംചെയ്‌ത്‌ തട്ടിപ്പ്: ട്രാവൽ ഏജൻസി ഉടമയും മകനും അറസ്റ്റിൽ



തിരുവനന്തപുരം> വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത്‌ കോടികൾ തട്ടിയ കേസിൽ ട്രാവൽ ഏജൻസി ഉടമയും മകനും അറസ്റ്റിൽ. ശാസ്‌തമംഗലം ബ്രൂക്ക്‌പോർട്ട് ട്രാവൽ ആൻഡ് ലോജിസ്റ്റിക്‌സ് എംഡി ഡോൾഫി ജോസഫൈൻ, മകൻ രോഹിത് സജു എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്‌തത്. കേസിലെ മറ്റൊരു പ്രതിയും ഡോൾഫിയുടെ ഭർത്താവുമായ സജു സൈമൺ ഒളിവിലാണ്. ക്യാനഡ, യുഎസ്, യുകെ എന്നിവിടങ്ങളിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്‌ത്‌ സംസ്ഥാനത്തുടനീളം 40ഓളം പേരിൽനിന്ന് കോടികൾ തട്ടിയെടുത്തെന്നാണ് കേസ്‌. പ്രതികൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 25  കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു. നാല് കേസുകളാണ് മ്യൂസിയത്ത് രജിസ്റ്റർ ചെയ്‌തത്. പത്ത് പേർ പരാതി നൽകിയിട്ടുണ്ട്. ഏഴ് മുതൽ 10 ലക്ഷം രൂപ വരെയാണ് പരാതിക്കാർക്ക് നഷ്‌ടമായത്. സാമൂഹ്യമാധ്യമങ്ങൾവഴി പരസ്യം നൽകിയാണ് പ്രതികൾ പണം തട്ടിയത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും വിസ ലഭിക്കാത്തതോടെ ആളുകൾ പരാതി നൽകുകയായിരുന്നു. പിന്നാലെ സ്ഥാപനം പൂട്ടി സജു സൈമണും ഡോൾഫി ജോസഫൈനും മുങ്ങി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കൊച്ചി, വയനാട് സ്വദേശികളാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.  പ്രതികളെ കോടതിയിൽ ഹാജരാക്കി. Read on deshabhimani.com

Related News