യു ആർ പ്രദീപ് ; നാടിൻ ഹൃദയവായ്പ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര അസംബ്ലി മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായി യു ആർ പ്രദീപിനെ പ്രഖ്യാപിച്ചശേഷം ചേലക്കര ടൗണിൽ എൽഡിഎഫ് പ്രവർത്തകർ നടത്തിയ 
റോഡ് ഷോ


ചേലക്കര മഹാപ്രളയത്തിൽ ചേലക്കര ടൗണും ദേശമംഗലവുമടക്കമുള്ള വിവിധ പ്രദേശങ്ങൾ പ്രളയത്തിൽ മുങ്ങിയപ്പോൾ രക്ഷാപ്രവർത്തനത്തിന്റെ മുന്നണി പോരാളിയായി യു ആർ പ്രദീപുണ്ടായിരുന്നു. 2016ൽ കെ രാധാകൃഷ്ണന്റെ പിൻഗാമിയായി ചേലക്കരയിൽനിന്ന് നിയമസഭയിലെത്തിയ അദ്ദേഹം ജനക്ഷേമ വികസന പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നു. പ്രളയകാലത്ത്‌ പാതിരാത്രിയിലും ദുരന്തമേഖലയിൽ ഓടിനടന്ന്‌ രക്ഷാപ്രവർത്തനം നടത്തിയ അദ്ദേഹത്തെ ജനം ഇന്നും മറന്നിട്ടില്ല. ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂർ പള്ളം മേഖലയിൽ അദ്ദേഹം നടത്തിയ  ഇടപ്പെടലാണ്‌ വൻ ദുരന്തം ഒഴിവാക്കിയത്‌. കനത്ത മഴയെ തുടർന്ന്‌ ദുരന്ത സൂചന ലഭിച്ചയുടൻ ജനങ്ങളെ മാറ്റി പാർപ്പിച്ചു. പിന്നീട്‌ വീടുകളിലെ ആടുകളെ കൊണ്ടുവരാൻ ചിലർ പോയപ്പോഴാണ്‌ നാല് യുവാക്കളുടെ ജീവൻ പൊലിഞ്ഞത്‌. 2018ലെ പ്രളയത്തിൽ  ആഗസ്‌ത്‌ 16നാണ്  കൊറ്റമ്പത്തൂരിൽ ഉരുൾപൊട്ടിയത്. പിന്നീട്‌ ഈ പ്രദേശത്തെ 19 കുടുംബങ്ങൾക്ക്‌ പുനരധിവാസ പദ്ധതി ഒരുക്കി. സിപിഐ എം നേതാക്കളായ കെ രാധാകൃഷ്ണൻ,  എംഎൽഎയായിരുന്ന യു ആർ പ്രദീപ്  എന്നിവരുടെ ഇടപെടലിനെത്തുടർന്ന്‌ ഡോ. എം രാമകൃഷ്ണൻ വീട്‌ നിർമാണത്തിനായി രണ്ടേക്കറോളം ഭൂമി  സൗജന്യമായി വിട്ടുനൽകി. ഓരോ കുടുംബങ്ങൾക്കും അഞ്ചുസെന്റ്‌ വീതം ഭൂമിയും പട്ടയവും കൈമാറി. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നാലുലക്ഷം രൂപ വീതം അനുവദിച്ചു. കുടിവെള്ളവും എത്തിച്ചു. ദേശമംഗലം പഞ്ചായത്തിന്റെ  ഭരണ സാരഥിയായി നടത്തിയ ക്രിയാത്മക പ്രവർത്തനങ്ങളുടെ തുടർച്ച മണ്ഡലത്തിലാകെ പുതിയ വികസന മാതൃക സൃഷ്ടിച്ചു. എല്ലാ പഞ്ചായത്തിലും മികച്ച പൊതുവിദ്യാഭ്യാസ സൗകര്യം, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ചേലക്കരയുടെ വികസനത്തിന്‌ മുഖ്യപങ്ക്‌ വഹിച്ചു. പട്ടികജാതി–-പട്ടികവർഗ വികസന കോർപറേഷൻ ചെയർമാനായും തിളങ്ങി. Read on deshabhimani.com

Related News