മുരളീധരന്റെ ചട്ടലംഘനം: അന്വേഷണത്തില്‍ വിദേശകാര്യവകുപ്പ് ഒളിച്ചുകളിക്കുന്നു



കോഴിക്കോട് > അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ മന്ത്രിതല സമ്മേളനത്തില്‍ സ്‌മി‌ത മേനോന്‍ എന്ന പി ആര്‍ കമ്പനി മാനേജരെ അനധികൃതമായി പങ്കെടുപ്പിച്ചതില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ പങ്ക് അന്വേഷിക്കണമെന്ന പരാതിയില്‍ വിദേശകാര്യ വകുപ്പിന് ഒളിച്ചുകളി.  ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍ വിദേശകാര്യ വകുപ്പിലെ ചീഫ് വിജിലന്‍സ് ഓഫീസറോട് ഒരു മാസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂന്ന് മാസമായിട്ടും വിജിലന്‍സ് കമീഷന്‍ ഉത്തരവ്  ലഭിച്ചില്ലെന്നാണ് വിദേശകാര്യവകുപ്പിന്റെ നിലപാട്. ഇതേക്കുറിച്ച്  സലീം മടവൂര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലും ഉത്തരവ് ലഭിച്ചില്ലെന്ന്  പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 20-ന് അയച്ച  കത്താണ് വിദേശകാര്യ വകുപ്പ് കിട്ടിയില്ലെന്ന് പറയുന്നത്. ഇത് മുരളീധരനെ രക്ഷിക്കാനുള്ള ഹീനമായ ശ്രമമാണെന്ന് സലീം മടവൂര്‍ ആരോപിച്ചു. സ്വജനപക്ഷപാതം, അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മുരളീധരനെതിരെ പരാതിയില്‍ ഉന്നയിച്ചത്. ഇതേക്കുറിച്ച് വ്യക്തമായ അന്വേഷണത്തിന് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.   Read on deshabhimani.com

Related News