ദക്ഷിണഭാരത ഹിന്ദി പ്രചാരസഭയിൽ ചട്ടലംഘനം ; വി മുരളീധരൻ പ്രസിഡന്റായത്‌ വ്യാജരേഖ സൃഷ്ടിച്ച്‌



കേന്ദ്രസഹമന്ത്രി വി മുരളീധരൻ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ പ്രസിഡന്റായത്‌ സഭയുടെ ഭരണഘടനയും ചട്ടവും ലംഘിച്ചെന്ന്‌ ആരോപണം. ഇതിനായി വ്യാജരേഖ  ചമച്ചതായും ആക്ഷേപമുണ്ട്‌. രാഷ്ട്രപതിയോ  പ്രധാനമന്ത്രിയോ ആയിരുന്നു മുമ്പ്‌ സഭാധ്യക്ഷ പദവി വഹിച്ചിരുന്നത്‌. വി  മുരളീധരൻ നിലവിൽ ദക്ഷിണഭാരത ഹിന്ദി പ്രചാരസഭ അംഗമല്ല. മൂന്ന്‌ പ്രതിനിധികളെ സംസ്ഥാനത്തുനിന്ന്‌ കേന്ദ്രസഭ ജനറൽ ബോഡിയിലേക്ക്‌ നോമിനേറ്റ്‌ ചെയ്യാം. എന്നാൽ 10 വർഷമായി കേരളഘടകത്തിൽ തെരഞ്ഞെടുക്കപ്പെട്ട സമിതിയില്ല. തെരഞ്ഞെടുത്ത സമിതിക്കാണ്‌ കേന്ദ്രസഭാ ജനറൽബോഡി പ്രതിനിധികളായി ‌ 27 പേരെ തെരഞ്ഞെടുക്കാനും മൂന്ന്‌ നോമിനേഷനും അർഹത. ഇതാണ് സഭയുടെ  ഭരണഘടനയിൽ പറയുന്നത്. എന്നാൽ ബന്ധപ്പെട്ട സ്‌പെഷൽ ഓഫീസറെ സ്വാധീനിച്ച്‌ രേഖകളിൽ കൃത്രിമം കാട്ടി മുരളീധരനെ പ്രതിനിധിയാക്കി തലപ്പത്തെത്തിച്ചുവെന്നാണ്‌ പരാതി. എറണാകുളത്തെ  കോൺഗ്രസ്‌ എംഎൽഎയുടെ ബന്ധു, സഭയുടെ ഉന്നതതലത്തിലുണ്ടായ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തി എന്നിവരാണ്‌ മുരളീധരനായി ചരടുവലിച്ചതെന്നും പരാതിയുണ്ട്‌. ദക്ഷിണേന്ത്യയിൽ ഹിന്ദി പ്രചാരണത്തിനായി 1918–-ൽ ഗാന്ധിജിയാണ്‌ സഭ സ്ഥാപിച്ചത്‌.  ചെന്നൈ ആസ്ഥാനമായ സഭയുടെ പ്രസിഡന്റാണ്‌ സഭാസർവകലാശാലയുടെ ചാൻസലറും. ഇതിന്റെ പ്രസിഡന്റ്‌പദം  കേന്ദ്രസഹമന്ത്രി പദവി ഉപയോഗിച്ച്‌ കൈയടക്കിയതിനെതിരെ ബിജെപി നേതൃത്വത്തിനും സർക്കാരിനും ചിലർ പരാതി അയച്ചിട്ടുണ്ട്‌. ഇവർ നിയമനടപടിക്കും  ഒരുങ്ങുന്നു‌. Read on deshabhimani.com

Related News