കർഷക തൊഴിലാളികളുടെ ക്ഷേമത്തിന് സർക്കാർ എന്നും മുൻഗണന നൽകുന്നു: മന്ത്രി വി ശിവൻകുട്ടി



തിരുവനന്തപുരം > ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കർഷക തൊഴിലാളികളുടെ ക്ഷേമത്തിന് സംസ്ഥാന സർക്കാർ എന്നും മുൻഗണന നൽകുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കെഎസ്ആർടിഇഎ ഹാളിൽ നടന്ന കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് നൽകുന്ന വിദ്യാഭ്യാസ അവാർഡുകളുടെ ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കർഷകത്തൊഴിലാളികൾക്ക് താങ്ങായി നിലകൊള്ളുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേമനിധി ബോർഡുകളിലൊന്നാണിത്. 60 വയസ്സിൽ വിരമിക്കുന്ന തൊഴിലാളികൾക്ക് അധിവർഷ ആനുകൂല്യങ്ങൾ, മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് മരണാനന്തര ആനുകൂല്യങ്ങൾ, നഷ്ടസമയത്ത് ആവശ്യമായ സാമ്പത്തിക സഹായം നൽകൽ, സ്ത്രീ തൊഴിലാളികൾക്കും അവരുടെ പെൺമക്കൾക്കും വിവാഹ ആനുകൂല്യങ്ങൾ, സ്ത്രീ തൊഴിലാളികൾക്ക് പ്രസവാനുകൂല്യങ്ങൾ, തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ഗ്രാന്റുകൾ, മെഡിക്കൽ സഹായം, തൊഴിലാളികൾക്ക് അർഹമായ ആരോഗ്യപരിരക്ഷ എന്നിവ കർഷകത്തൊഴിലാളികൾക്ക് സർക്കാർ ഉറപ്പുവരുത്തുന്നു. ഈ വർഷം ഈ സ്‌കീമുകൾക്ക് കീഴിലുള്ള ആനുകൂല്യങ്ങളായി ബോർഡ് 3,78,31,012 രൂപ വിതരണം ചെയ്തു. 8,137 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായമായി 2,46,73,500 രൂപ വിതരണം ചെയ്തു. ഗ്രാന്റുകൾ 2,500 രൂപ മുതൽ 3,500 രൂപ വരെയാണ്. തിരുവനന്തപുരം ജില്ലയിൽ മാത്രം മികച്ച വിജയം നേടിയ 218 വിദ്യാർഥികൾക്ക് 6,75,000 രൂപ നൽകി. ആരോഗ്യപ്രശ്‌നങ്ങളുള്ള കർഷകത്തൊഴിലാളികളെ സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്ത അധിവർഷ ആനുകൂല്യം, ദ്രുതഗതിയിലുള്ള വിതരണം ഉറപ്പാക്കാൻ ഇപ്പോൾ രണ്ട് ഗഡുക്കളായി നൽകുന്നു. 2014 മുതൽ 2017 വരെയുള്ള അപേക്ഷകൾക്കുള്ള അധിവർഷ ആനുകൂല്യങ്ങളുടെ ആദ്യ ഗഡു ഇതിനകം പൂർത്തിയായി. 30 കോടി സർക്കാർ ധനസഹായവും 20 കോടി ബോർഡിന്റെ തനത് ഫണ്ടും ഉൾപ്പെടെ ആകെ 50 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.  അധിവർഷ കുടിശ്ശിക വിതരണത്തിനായി ഈ സാമ്പത്തിക വർഷം 10 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News