വിഴിഞ്ഞം പാക്കേജ്‌: 181 തൊഴിലാളികൾക്ക്‌ 
3 ലക്ഷം വീതം



തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട്‌ ജീവനോപാധി നഷ്ടപ്പെട്ട 181 പേർക്ക്‌ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഒമ്പത്‌ കരമടി ഉടമകൾക്കും 172 കരമടി തൊഴിലാളികൾക്കും മൂന്നുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകും. മൊത്തം 5.43 കോടി രൂപ ഇതിനായി നീക്കിവയ്ക്കും. മന്ത്രി വി എൻ വാസവൻ, മന്ത്രി സജി ചെറിയാൻ എന്നിവർ പരാതിക്കാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലും കലക്ടർ ചെയർമാനായ അപ്പീൽ കമ്മിറ്റി നടത്തിയ പരിശോധനയിലുമാണ്‌ അർഹരായവരെ കണ്ടത്തിയത്. ഇടവക നൽകിയ അപേക്ഷകൾ സർക്കാർ പരിശോധിച്ചുവരികയാണ്‌. തുറമുഖം വരുന്നതോടെ ജീവനോപാധി നഷ്ടപരിഹാരമായി ഇതുവരെ സര്‍ക്കാര്‍ നൽകിയത്‌ 106.93 കോടിയാണ്‌. തൊഴിൽ നഷ്ടപ്പെട്ട കട്ടമര–- ചിപ്പിത്തൊഴിലാളികൾക്ക്‌ ആളൊന്നിന്‌ 12,50000 രൂപയും കരചിപ്പിത്തൊഴിലാളികൾക്ക്‌ 2,00000 രൂപയും ചിപ്പിക്കച്ചവടക്കാർക്ക്‌ 1,00000 രൂപയുമായി 262പേർക്കായി 12.36 കോടി രൂപ നൽകി. കരമടിത്തൊഴിലാളികൾക്ക്‌ ആളൊന്നിന്‌ 560000 രൂപ വീതം 916 പേർക്ക്‌ 54.92 കോടി രൂപയും കട്ടമരത്തൊഴിലാളികൾക്ക്‌ ആളൊന്നിന്‌ 4,20000 രൂപ വീതം 45 പേർക്ക്‌ 1.89 കോടി രൂപയും വിതരണം ചെയ്‌തു. കരമടി അനുബന്ധ സ്‌ത്രീ ചുമട്ടുതൊഴിലാളികൾക്ക്‌ നഷ്ടപരിഹാരമായി ആളൊന്നിന്‌ 1,00000 രൂപ വീതം 11 പേർക്ക്‌ നൽകി. നിർമാണ കാലയളവിൽ പദ്ധതിപ്രദേശം ചുറ്റി പോകേണ്ടതിനാൽ 1221 മത്സ്യത്തൊഴിലാളികൾക്ക്‌ 31.57 കോടി രൂപയുടെ മണ്ണെണ്ണയും നൽകി. റിസോർട്ട് തൊഴിലാളികളായ 211പേർക്ക് 6.08 കോടി രൂപയും നാല്‌ സ്വയം സഹായ സംഘങ്ങളിലെ 33 പേർക്കായി എട്ടുലക്ഷവും നൽകി. Read on deshabhimani.com

Related News