മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിൻ; ഉദ്ഘാടനം ഒക്ടോബർ രണ്ടിന്



തിരുവനന്തപുരം> ശുചിത്വ കേരളം സുസ്ഥിരകേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന മാലിന്യമുക്ത നവകേരളത്തിനായി ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 2024 ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനത്തിൽ കൊട്ടാരക്കര എൽഐസി അങ്കണത്തിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ അദ്ധ്യക്ഷനാകും. മന്ത്രിമാരായ എം ബി രാജേഷ്, കെ ബി ഗണേഷ് കുമാർ, ജെ ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും. കൊട്ടാരക്കര വികസന പദ്ധതിയുടെ ഭാഗമായ പുലമൺ തോട് പുനരുജ്ജീവന പ്രഖ്യാപനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യാതിഥിയാകും. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ ഹരിതസ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ഐഎഎസ് നിർവഹിക്കും. നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമ റിപ്പോർട്ട് അവതരിപ്പിക്കും. ഒക്ടോബർ രണ്ടിന്  ആരംഭിച്ച് 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ സമ്പൂർണ മാലിന്യമുക്ത കേരളം സാധ്യമാക്കാൻ കഴിയും വിധമാണ് ക്യാമ്പയിൻ ആസൂത്രണം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ വിവിധ തദ്ദേശ സ്ഥാപനതലങ്ങളിലായി 1601 പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനങ്ങളും രണ്ടിന് നടക്കും. സംസ്ഥാനത്തെ 203 പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി സൗന്ദര്യവത്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിന്റെയും, ആറു ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപനത്തോടൊപ്പം 26 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിക്കും.  160 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള എല്ലാ വിദ്യാലയങ്ങളും ഒക്ടോബർ 2-ന് ഹരിത വിദ്യാലയമായി പ്രഖ്യാപിക്കും. 22 കലാലയങ്ങളെ ഹരിത കലാലയമായി പ്രഖ്യാപിക്കും. കേരളത്തിലെ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ള ഭൂരിഭാഗം ഓഫീസുകൾ,  ബാങ്കുകൾ,  ഓഫീസ് കോംപ്ലക്സുകൾ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പ്രഖ്യാപനവും നടക്കും.മാലിന്യ സംസ്കരണ മേഖലയിലെ വിവിധങ്ങളായ 257 അനുബന്ധ പ്രവർത്തനങ്ങളും ഉദ്‌ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കും. എല്ലാ ജനവിഭാഗങ്ങളുടേയും പങ്കാളിത്തത്തോടെയാണ് ആറുമാസം നീണ്ടുനിൽക്കുന്ന ഈ ജനകീയ യജ്ഞം പ്രായോഗിക തലങ്ങളിൽ നടപ്പാക്കുന്നതെന്ന് നവകേരളം കർമ പദ്ധതി സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമ അറിയിച്ചു. Read on deshabhimani.com

Related News