മോഹൻലാൽ മൂന്ന് കോടി നൽകും



മേപ്പാടി > മുണ്ടക്കൈയിലേയും ചൂരൽമലയിലേയും ദുരിതബാധിതർക്ക് ആശ്വാസം പകർന്ന് നടൻ മോഹൻലാൽ. ഇന്ത്യ കണ്ട വലിയ ദുരന്തങ്ങളിൽ ഒന്നാണിതെന്നും പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്നും ദുരന്തമേഖലയിലെത്തിയ മോഹൻലാൽ പറഞ്ഞു. ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ എൽ പി വിദ്യാലയം പുതുക്കി പണിയുമെന്നും അറിയിച്ചു. സങ്കടകരമായ കാര്യമാണ് നടന്നത്. എല്ലാവരും ഒരുമിച്ച് ചേർന്ന് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നത് വലിയ കാര്യമാണ്. സൈന്യം, അഗ്നിരക്ഷാസേന എൻഡിആർഎഫ്,പൊലീസ്,  ആരോഗ്യം എന്നിങ്ങനെ എല്ലാ വകുപ്പുകളും സന്നദ്ധ സംഘടനകളും നാട്ടുകാരും ഐക്യത്തോടെ പ്രവർത്തിച്ചുവെന്നും മോഹൻലാൽ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 122 ഇൻഫൻട്രി ബറ്റാലിയനിൽ ലഫ്റ്റനന്റ് കേണലായ മോഹൻലാൽ സൈനികവേഷത്തിലാണ് ശനി രാവിലെ ടെറിട്ടോറിയൽ ആർമിയുടെ ബേസ് ക്യാമ്പിൽ എത്തിയത്. തുടർന്ന് മേപ്പാടി മൗണ്ട് താബോർ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ചൂരൽമലയിയും ബെയ്-ലി പാലം വഴി മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തുമെത്തി. മേജർ ജനറൽ എൻ ടി മാത്യു, സംവിധായകൻ മേജർ രവി,  ലെഫ്റ്റനൻറ് രാഹുൽ, ഡിഫൻസ് സെക്യൂരിറ്റി കോർ കമാൻഡൻറ് പി എസ് നാഗര, കേണൽ ബെൻജിത്ത് എന്നിവരും കൂടെയുണ്ടായിരുന്നു. Read on deshabhimani.com

Related News