വെള്ളാർമല, മുണ്ടക്കൈ 
സ്കൂളുകൾ മേപ്പാടിയിലേക്ക്‌



കോഴിക്കോട് > ഉരുൾപൊട്ടലിൽ കാര്യമായ നാശനഷ്ടമുണ്ടായ വെള്ളാർമല ഹയർ സെക്കൻഡറി സ്കൂളിനും മുണ്ടക്കൈ ഗവ. എൽപി സ്കൂളിനും ബദൽ സംവിധാനം ഒരുക്കിയതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെള്ളാർമല സ്കൂളിലെ 552 കുട്ടികൾക്കും മുണ്ടക്കൈ സ്കൂളിലെ 62 കുട്ടികൾക്കുമുള്ള അധിക സൗകര്യങ്ങൾ മേപ്പാടി ജിഎച്ച്എസ്എസിലും മേപ്പാടി പഞ്ചായത്തിലെ എപിജെ ഹാളിലുമായാണ് സജ്ജീകരിക്കുക. വെള്ളാർമല ജിവിഎച്ച്എസ്എസിലെ വിദ്യാർഥികൾക്കായി മേപ്പാടി  ജിഎച്ച്എസിൽ 12 ക്ലാസ് മുറികൾ, രണ്ട് ഐടി ലാബ്, ഓഫീസ് സ്റ്റാഫ് റൂം എന്നിവ സജ്ജീകരിച്ചു. മുണ്ടക്കൈ സ്കൂളിലെ കുട്ടികൾക്കായി മേപ്പാടി എപിജെ ഹാളിൽ അഞ്ച് ക്ലാസ് മുറികളും ഒരുക്കി.   പൊതുവിദ്യാഭ്യാസ വകുപ്പ്‌ 296 കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. 282 കുട്ടികൾക്ക് ഹാൻവീവും എസ്‌എസ്‌കെയും യൂണിഫോമിന്‌ തുണിയെത്തിച്ച് തയ്ച്ചുനൽകാൻ തുടങ്ങി. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്‌ടറേറ്റ്‌ 668 പഠനോപകരണ കിറ്റുകൾ നൽകി.  കുട്ടികൾ, രക്ഷിതാക്കൾ,അധ്യാപകർ എന്നിവർക്കുള്ള മാനസിക പിന്തുണയ്‌ക്ക്‌ എസ്എസ്‌കെയും എസ്‌സിഇആർടിയും പ്രത്യേകം മൊഡ്യൂൾ തയ്യാറാക്കി നൽകും. കേടായ ഫർണിച്ചറുകൾ ജില്ലാ പഞ്ചായത്തും മേപ്പാടി  പഞ്ചായത്തും ചേർന്ന് ഉപയോഗയോഗ്യമാക്കും. കെഎസ്ആർടിസി കൂടുതൽ ഗതാഗത സൗകര്യങ്ങൾ ഒരുക്കും.   കുട്ടികൾക്ക്‌ ഉച്ചഭക്ഷണത്തിന്‌ വെള്ളാർമല സ്കൂളിന്റെ അടുക്കള മേപ്പാടി ജിഎൽപിഎസിന്റെ അടുക്കളയോട് ചേർന്നും മുണ്ടക്കൈ ജിഎൽപിഎസിന്റെ അടുക്കള മേപ്പാടി ജിഎച്ച്എസ്എസിനോട്‌ ചേർന്നും പ്രവർത്തിക്കും. ജില്ലാ ശുചിത്വമിഷൻ 20 ബയോ ടോയ്‌ലറ്റുകൾ ഉണ്ടാക്കി നൽകും. Read on deshabhimani.com

Related News