വയനാട് ദുരന്തം: 401 ഡിഎൻഎ പരിശോധന പൂർത്തിയായി



കല്പറ്റ >  ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണന്ന് തിരിച്ചറിഞ്ഞു. ഇതിൽ121 പേർ പുരുഷൻമാരും 127 പേർ സ്ത്രീകളുമാണ്.  52 ശരീര ഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. താത്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ ഇപ്പോൾ നൽകാൻ തയ്യാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും  ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ പ്രതിനിധികൾ , മാനേജ്മെൻ്റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകി. താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ് ഉദ്ദേശിക്കുന്നത്. ചൂരൽ മലയിലെ ദുരന്തബാധിതർക്ക് ഒരു വാടക വീട് എന്ന മുദ്രാവാക്യവുമായി സർവ്വകക്ഷികളുടെയും നേതൃത്വത്തിൽ വാടക വീടുകൾക്ക് വേണ്ടി നാളെ അന്വേഷണം നടത്തും. പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ ഉദ്യോഗസ്ഥർ, സോഷ്യൽ വർക്കർ ഉൾപ്പെടുന്ന അഞ്ചംഗ സമിതി തദ്ദേശസ്വയംഭരണ പരിധിയിൽ ലഭ്യമാക്കാവുന്ന വീടുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യും. ദുരന്തബാധിതർക്ക് ക്യാമ്പുകളിൽ സജ്ജമാക്കിയ പ്രേത്യേക ക്യാമ്പയിനിലൂടെ  ഇതുവരെ 1368 സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയെന്നും  മന്ത്രിസഭാ ഉപസമിതി പറഞ്ഞു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ. രാജൻ, എ.കെ ശശീന്ദ്രൻ, ഒ.ആർ കേളു,  ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News