ഉള്ളുപിടഞ്ഞ്‌ സൈനികൻ
തിരയുന്നത്‌
കുടുംബാംഗങ്ങളെ

ജിതിൽ ജയൻ ചൂരൽമലയിലെ ദുരന്തഭൂമിയിൽ


ചൂരൽമല> നെഞ്ച്‌ പിടഞ്ഞാണ്‌ ഉരുളൊഴുകിയ ചൂരൽമലയിൽ എൻഡിആർഎഫ്‌ സേനാംഗം ജിതിൽ ജയന്റെ തിരച്ചിൽ. നാട്ടുകാരെയും കുടുംബാംഗങ്ങളെയുമാണ്‌ ഈ ചൂരൽമലക്കാരൻ തേടുന്നത്‌.  ദുരന്തമുണ്ടായ 30ന്‌ എത്തിയപ്പോഴാണ്‌ പിതൃസഹോദരൻ ജഗദീഷും ഭാര്യ സരിതയും മകൻ സച്ചുവും അപകടത്തിൽപ്പെട്ടതറിഞ്ഞത്‌. അന്നുമുതൽ തിരച്ചിൽ ഇവർക്കുവേണ്ടികൂടിയായിരുന്നു. ജഗദീഷിന്റെയും സച്ചുവിന്റെയും മൃതദേഹം കിട്ടി. സരിതയെ കണ്ടെത്താനായില്ല. സൈനികനായ സഹോദരൻ ജിനോഷ് ജയനും  ഉറ്റവർക്കായി അവധിയെടുത്ത്‌ തിരിച്ചിലിലാണ്‌. ‘ചൂരൽമലക്കാർ ഒരു കുടുംബമായി ജീവിച്ചവരായിരുന്നു. ഇപ്പോഴിത്‌ ഞങ്ങൾ കളിച്ചുവളർന്ന നാടല്ല. എല്ലാം തകർന്നു.  തൂത്തുക്കുടിയിലും ചെന്നൈയിലും പോണ്ടിച്ചേരിയിലുമെല്ലാം  പ്രളയത്തിൽ രക്ഷാപ്രവർത്തനം നടത്തിയിട്ടുണ്ട്‌. ഉറ്റവരെ മണ്ണിനടയിൽ നിന്നെടുക്കാനുള്ള ദൗത്യത്തിൽ പങ്കാളിയാകേണ്ടിവരുമെന്ന്‌ കരുതിയിരുന്നില്ല'– കണ്ണ്‌ നിറഞ്ഞ്‌ ജിതിൽ പറഞ്ഞു.  -2019ലെ പുത്തുമലയിൽ ഉരുൾപൊട്ടിയപ്പോഴും ജിതിൽ രക്ഷാപ്രവർത്തകനായിരുന്നു. അതിനുശേഷമാണ്‌ എൻഡിആർഎഫിൽ ചേർന്നത്. 2023ൽ സേനയിലെത്തി. ആലപ്പുഴ ഡിവിഷനിലാണ്‌. മണ്ണിനടിയിൽനിന്ന് കണ്ടെടുത്ത ഭൂരിഭാഗം പേരെയും  നേരിട്ടറിയാം. ആദ്യദിവസം 12 പേരെ തിരിച്ചറിഞ്ഞതും ജിതിലാണ്. Read on deshabhimani.com

Related News