അടിയന്തര ആശ്വാസം ; കുടുംബത്തിന്‌ 10,000, വ്യക്തിക്ക്‌ ദിവസം 300



തിരുവനന്തപുരം ഉരുളെടുത്ത ജീവിതങ്ങളെ ചേർത്തണയ്‌ക്കുന്ന സംസ്ഥാന സർക്കാർ എല്ലാം നഷ്‌ടമായവർക്ക്‌ ധനസഹായം പ്രഖ്യാപിച്ചു.   മുണ്ടക്കെെയിൽ  ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും അടിയന്തര ധനസഹായമായി 10,000 രൂപ വീതം നൽകും. ഇതടക്കമുള്ള ധനസഹായങ്ങൾ അനുവദിക്കാൻ കലക്ടർക്ക്‌ അനുമതി നൽകി സർക്കാർ ഉത്തരവായി.  മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുള്ളവർക്ക്‌ മറ്റൊരു വാസസ്ഥലത്തേക്ക് മാറാനാണ്‌ ധനസഹായമെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.   ഇതുകൂടാതെ ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ രണ്ടുപേർക്ക് പ്രതിദിനം 300 രൂപ വീതം നൽകും.  കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബത്തിലെ മൂന്നുപേർക്കും ഇതേതുക നൽകും. 30 ദിവസത്തേക്കാണ്  ധനസഹായം.  മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ ദുരിതബാധിതർക്കാണ്‌  ധനസഹായം.  സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന്‌ മാനദണ്ഡപ്രകാരം കുടുംബത്തിന്‌ 5000 രൂപയാണ്‌ അനുവദിക്കാനാകുക. ബാക്കി 5000 രൂപ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണനുവദിക്കുക. ക്യാമ്പുകളിലുള്ളവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചുപോകുമ്പോൾ സർക്കാർ ഉടമസ്ഥതയിലോ മറ്റു പൊതുഉടമസ്ഥതയിലോ മാറാൻ കഴിയുംവിധം താമസസൗകര്യം ഒരുക്കാനാകുമോ എന്ന കാര്യത്തിൽ കലക്ടറോട്‌ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുലഭിക്കുന്ന മുറയ്‌ക്ക്‌ വാടക നിശ്ചയിച്ച്‌ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.   Read on deshabhimani.com

Related News