പുനരധിവാസം നാല്‌ വിധത്തിൽ ; 286 വീടുകൾ കണ്ടെത്തി



കൽപ്പറ്റ ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിന്‌ ക്യാമ്പുകളിലുള്ളവരെ നാലായി തിരഞ്ഞ്‌‌ കണക്കെടുപ്പ്‌ തുടങ്ങിയതായി മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ക്യാമ്പുകളിലായി 18 സംഘങ്ങളാണ്‌ സർവേ നടത്തുന്നത്‌. വാടകവീട്‌ കണ്ടെത്തി പോകുന്നവർ, ബന്ധുവീടുകളിലേക്ക്‌ മാറുന്നവർ,  സ്‌പോൺസർ ലഭിച്ച വീടുകളിൽ താമസിക്കാൻ തയ്യാറായവർ,  സർക്കാർ ക്വാർട്ടേഴ്‌സുകളിലേക്കും വീടുകളിലേക്കും മാറുന്നവർ എന്നിങ്ങനെയാണ്‌ കണക്കെടുപ്പ്‌. ഓരോരുത്തരെയും വീടിന്റെ വിശദാംശങ്ങൾ അറിയിക്കും. പൂർണമായും കാര്യങ്ങൾ മനസ്സിലാക്കി അവരുടെ ഇഷ്ടപ്രകാരം പുനരധിവസിപ്പിക്കും. ആരെയും നിർബന്ധിക്കില്ല.  ഏതുപഞ്ചായത്തിൽ താമസിക്കണമെന്ന്‌ തീരുമാനിക്കാം. വേഗത്തിൽ  നടപടി  പൂർത്തിയാക്കാനാണ്‌ ശ്രമം. ക്യാമ്പുകൾ സ്‌കൂളുകളിൽനിന്ന്‌ മാറ്റി പഠനം പുനരാരംഭിക്കണം. വാടകവീടുകളിലേക്ക്‌ മാറുന്നവർക്ക്‌ നൽകാൻ ഫർണിച്ചർ അടക്കമുള്ളവ ഉൾപ്പെടുത്തി കിറ്റ് സജ്ജമാക്കും. തദ്ദേശ വകുപ്പ് 41 കെട്ടിടങ്ങളും പൊതുമരാമത്ത് 24 കെട്ടിടങ്ങളും കണ്ടെത്തി. അറ്റകുറ്റപ്പണികൾക്കുശേഷം ഉപയോഗിക്കാവുന്ന 34 കെട്ടിടങ്ങളുമുണ്ട്‌. വാടകനൽകി ഉപയോഗിക്കാവുന്ന 286 വീടുകൾ തദ്ദേശസ്ഥാപനങ്ങളും കണ്ടെത്തി. ഹാരിസൺ മലയാളം കമ്പനി 102 തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കും.  അസ്ഥി മനുഷ്യന്റേതാണോ, ദുരന്തത്തിന്റെ ഭാഗമാണോയെന്ന്‌ പരിശോധിക്കും. ശരീരഭാഗങ്ങൾ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന ഉടൻ പൂർത്തിയാകും. രക്ഷാപ്രവർത്തനത്തിന് സാധ്യമായ എല്ലാകാര്യങ്ങളും ചെയ്തെന്നാണ്‌ സേനാവിഭാഗങ്ങൾ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News