മാതൃ-ശിശു ആരോഗ്യത്തിൽ സമഗ്രമായ സമീപനം; കേരളത്തെ അഭിനന്ദിച്ച് വേൾഡ് ബാങ്ക്



വാഷിങ്ടൺ > വാഷിംഗ്ടൺ ഡിസിയിൽ നടന്ന വേൾഡ് ബാങ്കിന്റെ വാർഷിക യോഗത്തിൽ കേരളത്തിന് അഭിനന്ദനം. വേൾഡ് ബാങ്കിന്റെ വാർഷിക യോഗങ്ങളുടെ ഭാഗമായി കുട്ടികളിലെ പോഷകാഹാരവും വളർച്ചയും സംബന്ധിച്ച ചർച്ചാ വേദിയിലാണ് ആരോഗ്യ മന്ത്രി വീണാ ജോർജിനെ അഭിനന്ദനം അറിയിച്ചത്. മാതൃശിശു സംരക്ഷണ രംഗത്ത് കേരളം നടത്തുന്ന വിവിധ പ്രവർത്തനങ്ങളെയാണ് അഭിനന്ദിച്ചത്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനും കുഞ്ഞിന്റെ വളർച്ചയ്ക്കും ആരോഗ്യ വകുപ്പും വനിത ശിശു വികസന വകുപ്പും നടത്തുന്ന വിവിധ പദ്ധതികളെക്കുറിച്ച് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗർഭപാത്രത്തിലായിരിക്കുമ്പോഴും ജനിച്ച് കഴിഞ്ഞുള്ള ആദ്യ രണ്ട് വർഷങ്ങളിലും കുഞ്ഞിന്റേയും അമ്മയുടെയും ആരോഗ്യത്തിനായുള്ള പ്രത്യേക പരിപാടികൾ, പിന്നീട് കുഞ്ഞിന് മൂന്ന് വയസ് ആകുന്നത് വരെയുള്ള ന്യൂട്രീഷൻ സപ്ലിമെന്റ്, മൂന്ന് മുതൽ ആറു വയസ് വരെ അങ്കണവാടികളിൽ നൽകുന്ന മുട്ടയും പാലും ഉൾപ്പെടെയുള്ള പോഷകാഹാര പിന്തുണ, കുഞ്ഞ് ജനിച്ചയുടനെ നടത്തുന്ന ന്യൂബോൺ സ്‌ക്രീനിംഗ്, ആശമാരും ആർബിഎസ്കെ നഴ്‌സുമാരും ഉൾപ്പെടെ കൃത്യമായ ഇടവേളകളിൽ ശാസ്ത്രീയമായി നടത്തുന്ന പരിശോധനകൾ, ഡിജിറ്റൽ ഡോക്യുമെന്റേഷൻ ഇവയെല്ലാം മന്ത്രി വിശദീകരിച്ചു. കുഞ്ഞുങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനുള്ള അടിയന്തര ഇടപെടലിന് ലോക രാജ്യങ്ങളോട് ആഹ്വാനം (Growing stronger: An urgent call for improving child nutrition) ചെയ്തുകൊണ്ടുള്ള ചർച്ചയിൽ പാകിസ്ഥാൻ ധനകാര്യ മന്ത്രി മുഹമ്മദ് ഔറംഗസേബ്, യൂറോപ്യൻ കമീഷണർ ഫോർ ഇന്റർനാഷണൽ പാർട്ണർഷിപ്പ് ജുട്ടാ ഉർപ്പിലേനിയൻ, ഇക്വഡോർ ഡെപ്യൂട്ടി മിനിസ്റ്റർ ജുവാൻ കാർലോസ് പാലസിയോസ്, യൂണിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ, വേൾഡ് ബാങ്ക് സൗത്ത് റീജിയണൽ വൈസ് പ്രസിഡന്റ് മാർട്ടിൻ റെയ്‌സർ, ഈസ്റ്റ് ഏഷ്യ ആന്റ് പസഫിക് റീജിയണൽ വൈസ് പ്രസിഡന്റ് മാഹുവേല ഫെറോ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News