ജനപ്രിയപദ്ധതികളുമായി 
രാജ്യത്തെ കൂട്ടിയോജിപ്പിച്ച്‌



തിരുവനന്തപുരം കണക്ടിങ്‌ ഇന്ത്യ ടാഗ്‌ലൈനിൽ ആരംഭിച്ച ബിഎസ്‌എൻഎൽ 25–-ാം വർഷത്തിലേക്ക്‌. 2000 ഒക്‌ടോബർ ഒന്നിന്‌ സ്ഥാപിതമായ കമ്പനി രജതജൂബിലി വർഷത്തിൽ കൂടുതൽ ജനപ്രിയമാകാൻ ഒരുങ്ങുകയാണ്‌. രാജ്യത്തെ വിവിധ സർക്കിളിൽനിന്ന്‌ പ്രവർത്തനത്തിലൂടെ ഈ പൊതുമേഖല സ്ഥാപനത്തിന്‌ ലഭിക്കുന്ന വരുമാനം 2052 കോടി രൂപയാണ്‌. മൊത്തം വരുമാനം 21317 കോടിയും. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 5,367 കോടിയുടെ വരുമാന നഷ്ടമുണ്ടായെങ്കിലും മൂന്നുമാസം മുമ്പ്‌ കുത്തക ടെലികോം കമ്പനികൾ താരിഫ്‌ കുത്തനെ ഉയർത്തിയത്‌ ബിഎസ്‌എൻഎല്ലിന്‌ നേട്ടമായി. കേരളത്തിലുൾപ്പെടെ ഇതര മൊബൈൽഫോൺ വരിക്കാർ ഇപ്പോൾ ബിഎസ്‌എൻഎല്ലിലേക്ക്‌ മാറുകയാണ്‌. ജൂലൈയിൽ ഒരുലക്ഷം, ആഗസ്തിൽ 1.4 ലക്ഷം, സെപ്‌തംബറിൽ ഇതുവരെ 1.05 ലക്ഷംപേരും പുതുതായി എത്തി. രാജ്യത്തെ മറ്റ്‌ ബിഎസ്‌എൻഎൽ സർക്കിളുകളിൽനിന്നായി 19 ലക്ഷം കണക്ഷനും നേടാൻ കഴിഞ്ഞു. നെറ്റും കോളും ലഭിക്കുന്ന 329 രൂപയുടെ ഫൈബർ കണക്ഷനുകളും കേരളത്തിലടക്കം നൽകാൻ പദ്ധതി തുടങ്ങി. പ്രതിമാസം 1000 ജിബിയാണ്‌ ഇതിലൂടെ ലഭിക്കുക. പരിധിയില്ലാതെ വിളിക്കാം. 1000 ജിബി വരെ സ്‌പീഡ്‌ 25 ബിപിഎസായിരിക്കും. അതിനുശേഷം നാല്‌ എംബിപിഎസിലേക്ക്‌ നെറ്റ്‌ വേഗംകുറയും. പഴയ ലാൻഡ്‌ഫോൺ കണക്ഷൻ അതേ നമ്പറിൽ പുനഃസ്ഥാപിക്കാനാകും. മൊബൈൽ ഫോൺ വരിക്കാർക്കായി 897 പ്ലാനുമുണ്ട്‌. 180 ദിവസമാണ് ഈ പ്ലാനിൽ വാലിഡിറ്റി. 90 ജിബി അതിവേഗ ഡാറ്റയും ലഭിക്കും. ശേഷം  40 കെബിപിഎസ് വേഗം കുറയും. അൺലിമിറ്റഡ് വോയ്‌സ് കോളാണ്‌ മറ്റൊരാകർഷണം. ടുജി, 3 ജി സിമ്മുകൾ 4 ജിയിലേക്ക്‌ മാറാൻ ബിഎസ്‌എൻഎൽ സൗകര്യം ഒരുക്കിയിട്ടുണ്ട്‌. ഇതിനായി കൂടുതൽ ടവറുകൾ സ്ഥാപിച്ചുവരികയാണ്‌. തിങ്കളാഴ്‌ച കൂടുതൽ ആകർഷക പദ്ധതികൾ ബിഎസ്‌എൻഎൽ പ്രഖ്യാപിക്കും. Read on deshabhimani.com

Related News