അനധികൃതമായി അതിർത്തികടന്നു; ബംഗ്ലാദേശി പൗരരെ ത്രിപുരയിൽ നിന്ന്‌ പിടികൂടി



അഗർത്തല>  വടക്കൻ ത്രിപുരയിലെ  ധർമനഗർ ജില്ലയിൽ നിന്ന് നാല് ബംഗ്ലാദേശികളെ  പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്ന്‌ സംശയിച്ചാണ്‌ പൊലീസ്‌ ഇവരെ അറസ്റ്റ്‌ ചെയ്തത്‌. ധർമ്മനഗറിലെ സ്റ്റേഷൻ റോഡിന് സമീപം സംശയാസ്പദമായ രീതിയിൽ പെരുമാറുന്നത് കണ്ടതിനെ തുടർന്ന് പൊലീസ്‌ പട്രോളിംഗ് സംഘം നാല് പേരെയും  കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ തങ്ങൾ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് സമ്മതിച്ചു. എം ഡി ഹനീഫ്, യൂസഫ് അലി, പരുൾ ബീഗം, ജാസ്മിൻ അക്തർ എന്നിവരാണ്‌ അനധികൃതമായി അതിർത്തി കടന്നത്‌.  ഇവർക്കെതിരെ കേസെടുത്തതായി പൊലീസ്‌ പറഞ്ഞു. കഴിഞ്ഞ മാസം ബംഗ്ലാദേശിലുണ്ടായ  ഭരണമാറ്റത്തെത്തുടർന്ന് രാജ്യത്തെ സ്ഥിതിഗതികൾ വഷളായെന്നും തൊഴിലന്വേഷിച്ചാണ്‌ ഇവർ അതിർത്തികടന്നതെന്നും അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരിൽ ഒരാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബംഗളൂരുവിലേയ്ക്ക്‌ പോകാൻ  റെയിൽവേ സ്റ്റേഷനു സമീപം കാത്തുനിൽക്കുകയായിരുന്ന ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. ചൊവ്വാഴ്ചയാണ് ത്രിപുരയിലെ ഉനകോട്ടി ജില്ലയിലെ കൈലാഷഹറിലെ അതിർത്തിയിൽ 16 വയസ്സുള്ള ബംഗ്ലാദേശി പെൺകുട്ടിയുടെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. Read on deshabhimani.com

Related News