വയനാട്ടിലെ 13 ഗ്രാമം പരിസ്ഥിതി ദുർബല മേഖലയിൽ; കരട്‌ വിജ്ഞാപനവുമായി കേന്ദ്രസർക്കാർ



ന്യൂഡൽഹി> വയനാട്ടിലെ 13 ഗ്രാമങ്ങളടക്കം  കേരളത്തിലെ 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ച്‌  അഞ്ചാമത്‌ കരട്‌ വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. ആറ്‌ സംസ്ഥാനത്തായി പശ്ചിമഘട്ടത്തിലെ 56,800 ചതുരശ്ര കിലോമീറ്ററാണ് പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ചത്. വയനാട്ടിലെ മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിന്‌ പിന്നാലെ ജൂലൈ 31നാണ് കേന്ദ്രം വിജ്ഞാപനം ഇറക്കിയത്‌. ഇക്കാര്യത്തിലുള്ള നിർദേശങ്ങളും വിമർശവും പൊതുജനങ്ങൾക്ക് 60 ദിവസത്തിനുള്ളിൽ അറിയിക്കാം. ഗുജറാത്ത്‌ (449 ച. കി), മഹാരാഷ്ട്ര (17,340), ഗോവ (1461), കർണാടക (20,668), തമിഴ്‌നാട്‌ (6914) എന്നിങ്ങനെയാണ്‌ മറ്റ്‌ സംസ്ഥാനങ്ങൾ ഉൾപ്പെട്ടത്‌. ഈ മേഖലയിൽ ഖനനം, ക്വാറി, മണലെടുപ്പ്‌ എന്നിവയ്ക്ക്‌ പൂർണ നിരോധനം ഏർപ്പെടുത്തും. അന്തിമ വിജ്ഞാപനത്തിന്‌ അഞ്ചു വർഷത്തിനുള്ളിലോ നിലവിലുള്ള ഖനന ലൈസൻസ്‌ അവസാനിക്കുന്നതുവരെയോ മാത്രമേ പ്രവർത്തനാനുമതി ഉണ്ടാവുകയുള്ളൂ. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക്‌ മാത്രമേ അനുവാദമുണ്ടാകൂ. Read on deshabhimani.com

Related News